ന്യൂഡൽഹി: പഞ്ചാബി ഗായകൻ തേജി കഹ് ലോൺ കാനഡയിൽ വെടിയേറ്റ് മരിച്ചു. കുപ്രസിദ്ധ ഗുണ്ടാസംഘമായ രോഹിത് ഗോദാരയുടെ സഹായികൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് കൊലപാതകത്തിന് പിന്നിൽ തങ്ങളാണെന്ന് ഗുണ്ടാസംഘം വ്യക്തമാക്കിയത്. ഇവരുടെ ശത്രുക്കളെ സഹായിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയതെന്നും സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നു.
സംഭവസമയത്ത് കഹ് ലോണിനൊപ്പം ഉണ്ടായിരുന്ന മഹേന്ദർ സരൺ ദിലാന, രാഹുൽ റിനൗ, വിക്കി ഫാൽവാൻ എന്നിവർക്കും വെടിവയ്പ്പിൽ പരിക്കേറ്റു. തേജി കഹ് ലോണിന്റെ വയറ്റിലാണ് വെടിയേറ്റത്. തങ്ങളുടെ എതിരാളികൾക്ക് കഹ് ലോൺ, ആയുധങ്ങൾ വിതരണം ചെയ്യുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തതായി അക്രമികൾ ആരോപിച്ചു.
തങ്ങളുടെ എതിരാളികളെ സഹായിക്കുന്ന എല്ലാവർക്കും ഈ ഗതിയായിരിക്കും ഉണ്ടാവുകയെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ബിസിനസുകാർ, സാമ്പത്തിക ഇടനിലക്കാർ എന്നിവർക്ക് ഉൾപ്പെടെ ഇത് ബാധകമാണെന്നും ശത്രുക്കളെ സഹായിച്ചാൽ സമാനമായ അനുഭവം നേരിടേണ്ടിവരുമെന്നുമാണ് മുന്നിറിയിപ്പ്.
ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായി ഹരി ബോക്‌സർ അമേരിക്കയിൽ വെടിയേറ്റ് ദിവസങ്ങൾക്ക് ശേഷമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗുണ്ടാസംഘം രോഹിത് ഗോദാര ഏറ്റെടുത്തിരുന്നു.















