ഇസ്ലാമബാദ്: പാകിസ്ഥാൻ ജനറലിന് ബംഗ്ലാദേശ് ഇടക്കാല തലവൻ മുഹമ്മദ് യൂനുസിന്റെ വിവാദ സമ്മാനം. വടക്കുകിഴക്കൻ ഇന്ത്യയെ ഉൾപ്പെടുത്തി കൊണ്ടുള്ള ബംഗ്ലാദേശിന്റെ ഭൂപടമാണ് ജനറൽ സാഹിർ ഷംഷാദ് മിർസയ്‌ക്ക് യൂനുസ് സമ്മാനിച്ചത്. പാകിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനാണ് ജനറൽ സാഹിർ ഷംഷാദ് മിർസ.
വിവാദ സമ്മാനം മനഃപൂർവമായ നീക്കമാണെന്നും പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ടെന്നുമാണ് ഇന്ത്യൻ രഹസ്യാന്വേഷണ വൃത്തങ്ങളുടെ നിഗമനം. ധാക്കയിലെ ഇടക്കാല ഭരണകൂടവും പാക് സൈന്യവും തമ്മിലുള്ള രഹസ്യ ധാരണയിലേക്ക് ഇത് വിരൽ ചൂണ്ടുന്നുണ്ട്. പാകിസ്ഥാന്റെ ഇന്ത്യ വിരോധത്തിന് ബംഗ്ലാദേശിന്റെ നിശബ്ദ അംഗീകാരമാണിതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു .
വടക്കുകിഴക്കൻ മേഖലയെ ബംഗ്ലാദേശിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള നീക്കത്തെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ദുർബലപ്പെടുത്തുന്നതിനും 1971 ലെ വിഭജനത്തിന്റെ പഴയ മുറിവുകൾ ഇളക്കിവിടുന്നതിനുമുള്ള ശ്രമമായാണ് ഇതിനെ നോക്കികാണുന്നത്.
ബംഗ്ലാദേശിൽ പ്രവർത്തിക്കുന്ന പാകിസ്ഥാൻ പിന്തുണയുള്ള ഇസ്ലാമിക എൻജിഒകൾ ഇന്ത്യൻ അതിർത്തികളിൽ പ്രവർത്തനം വ്യാപിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. ഭീകര സംഘടനകളുടെ സഹോദര സ്ഥാപനമാണ് ഇത്തരം എൻജിഒകൾ. ത്രിപുര, മിസോറാം അതിർത്തി വഴിയുള്ള അനധികൃത നുഴഞ്ഞുകയറ്റമാണ് ഇവർ ലക്ഷ്യമിടുന്നത്.















