വിരുദുനഗര്‍: തമിഴ്‍നാട്ടിൽ ക്ഷേത്രത്തിലെ രണ്ടു രാത്രികാല കാവൽക്കാരെ വെട്ടിക്കൊന്നു. വിരുദുനഗര്‍ ജില്ലയിലെ രാജപാളയത്ത് നച്ചടൈ തവിർത്തരുളിയസ്വാമി ക്ഷേത്രത്തിലാണ് ഈ ഭീകര സംഭവം ഉണ്ടായത്. മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് രാത്രികാല ഗാര്‍ഡുകളെ വെട്ടിക്കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ടു പേർ ക്ഷേത്രത്തിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചതായി പ്രാഥമിക തെളിവുകൾ ഉണ്ട്. ക്ഷേത്ര കാവൽക്കാർ അവരെ തടയാൻ ശ്രമിച്ചപ്പോൾ അവർ കാവൽക്കാരെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് നിഗമനം.
തമിഴ്നാട് ഹിന്ദുമത ചാരിറ്റബിൾ ട്രസ്റ്റ് വകുപ്പിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. വെട്ടേറ്റു മരിച്ചവർ 50 കാരനായ പേച്ചിമുത്തുവും 65 കാരനായ ശങ്കരപാണ്ഡ്യനുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൊള്ളക്കാർ കൊലപാതകം നടത്തി ഓടി രക്ഷപ്പെട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.
ക്ഷേത്രത്തിൽ നിന്ന് പുരാതന വിഗ്രഹങ്ങളോ ആഭരണങ്ങളോ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച്പോലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്. വിരുദുനഗറിൽ നിന്ന് ഫോറൻസിക് വിദഗ്ധരെയും ഒരു സ്നിഫർ നായയെയും വിളിച്ചുവരുത്തിയിട്ടുണ്ട്, അന്വേഷണം തുടരുകയാണ്. സംഭവസ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
രണ്ട് വാച്ച്മാൻമാരുടെയും മൃതദേഹങ്ങൾ രാജപാളയത്തിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.















