കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. തൃണമൂൽ എംഎൽഎ ജിബൻ കൃഷ്ണയ്‌ക്കെതിരെയാണ് ആരോപണം ഉയരുന്നത്. ജിബൻ കൃഷ്ണ സാഹ ജയിലിനുള്ളിൽ നിന്ന് കൊള്ളയടിക്കൽ റാക്കറ്റ് നടത്തുന്നുണ്ടെന്നും കൈക്കൂലി വാങ്ങുന്നുണ്ടെന്നും സുവേന്ദു അധികാരി ആരോപിച്ചു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
“ജയിലിൽ കഴിഞ്ഞിട്ടും സാഹ അദ്ധ്യാപക നിയമനത്തിൽ ക്രമക്കേടുകൾ നടത്തി. കൈക്കൂലി വാങ്ങുകയും വ്യാജ അദ്ധ്യാപക നിയമനങ്ങൾ നടത്തുകയും ചെയ്തു. ഇത് സത്യസന്ധരായ പൗരന്മാരോടുള്ള വഞ്ചനയാണ്. ബംഗാളിലെ ജയിലുകൾ തൃണമൂൽ കോൺഗ്രസ് ഓഫീസുകളായി മാറിയിരിക്കുകയാണ്”.
അദ്ധ്യാപക നിയമന അഴിമതിയിൽ സാഹയെ രണ്ട് തവണ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും ഇയാൾ ശ്രമിച്ചു. ആരോപണങ്ങളുമായി ബന്ധപ്പെട്ട ശബ്ദ സാമ്പിളുകൾ ഉടൻ പരിശോധിക്കണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്ന ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അധികാരി ആവശ്യപ്പെട്ടു.















