ന്യൂഡൽഹി: അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാനും രജിസ്ട്രാറും പാകിസ്ഥാൻ സന്ദർശിച്ചെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. നിലവിൽ കള്ളപ്പണക്കേസിൽ ഇഡിയുടെ കസ്റ്റഡിയിലാണ് ചെയർമാൻ ജാവേദ് അഹമ്മദ് സിദിഖി. വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഐഎ ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഭീകരാക്രമണത്തിന്റെ പാക് ബന്ധവും ഏജൻസികൾ പരിശോധിക്കുന്ന ഘട്ടത്തിൽ അന്വേഷണത്തിൽ നിർണ്ണായകമാണ് പുതിയ കണ്ടെത്തൽ.
മധ്യപ്രദേശിലെ മൊഹൗവിൽ ജാവേദ് അഹമ്മദ് സിദീഖി അനധികൃമായി നിർമിച്ച വീട് മൂന്ന് ദിവസത്തിനുള്ളിൽ ഇടിച്ച് നിരത്തും. മൊഹൗ കന്റോൺമെന്റ് ബോർഡ് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജാവേദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ മധ്യപ്രദേശ് പോലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം അൽ ഫലാഹ് സർവകലാശാലയിലെ 200 ലധികം ഡോക്ടർമാരും ജീവനക്കാരും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ദേശീയ അന്വേഷണ ഏജൻസിക്കൊപ്പം ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ, ഉത്തർപ്രദേശ് എടിഎസ്, ഫരീദാബാദ് ക്രൈം ബ്രാഞ്ച്, ജമ്മു കശ്മീർ പൊലീസ് എന്നിവരും കേസ് അന്വേഷണത്തിൽ പങ്കാളികളാണ്. ഇതിനറെ ഭാഗമായി ഏജൻസികൾ സർവകലാശാലയ്‌ക്കുള്ളിൽ താൽക്കാലിക കമാൻഡ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്.















