ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അന്ത്യശാസനത്തിന് പിന്നാലെ ആയുധം ഉപേക്ഷിക്കാൻ കമ്യൂണിസ്റ്റ് ഭീകരർ ഒരുങ്ങുന്നു. രാജ്യത്തെ എറ്റവും വലിയ നക്സൽ പ്രസ്ഥാനമായ സിപിഎം മാവോയിസ്റ്റ് ആയുധം ഉപേക്ഷിക്കാൻ ഫെബ്രുവരി 15 വരെ സമയം തേടി.
ആയുധം ഉപേക്ഷിക്കാൻ സമയം തേടി കേന്ദ്രസർക്കാരിനും , മഹാരാഷ്‌ട്ര, ചണ്ഡീഗഢ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർക്ക് നിരോധിത സംഘടന കത്ത് നൽകിയിട്ടുണ്ട്. എംഎംസി സോണൽ കമ്മിറ്റി വക്താവ് അനന്ത് ഒപ്പിട്ട കത്തിൽ, സർക്കാർ പുനരധിവാസ പദ്ധതികൾ പ്രകാരം കീഴടങ്ങാൻ കമ്മിറ്റി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
മാർച്ച് 31 നകം കമ്യൂണിസ്റ്റ് ഭീകരത രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ കത്ത് കേന്ദ്ര സർക്കാർ പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ സാധ്യതയില്ല. മാസങ്ങൾക്ക് മുൻപ് സമയം ചോദിച്ച് സോഷ്യൽ മീഡിയ വഴിയും കത്തയച്ചിരുന്നു. അന്ന് യാതൊരു തരത്തിലുള്ള ഉപാധികളും അംഗീകരിക്കില്ലെന്നും കീഴടങ്ങൽ മാത്രമാണ് ഏക പോംവഴിയെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. നക്സൽവേട്ട ഊർജ്ജിതമായിരിക്കെ ഇരവാദം മുഴക്കി അന്താരാഷ്‌ട്ര മാദ്ധ്യമ ശ്രദ്ധ നേടാനുള്ള ശ്രമമാണോ എന്നും സംശയമുണ്ട്.















