തിരുവനന്തപുരം : എസ്‌ഐആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളെ നിയോഗിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന്
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കെ, 10 ദിവസത്തിലധികം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയില്‍ ഒരു കാരണവശാലും കുട്ടികളുടെ ഉള്‍പ്പെടുത്താന്‍ കഴിയില്ല.എന്‍ എസ് എസ്, എന്‍ സി സി വിദ്യാര്‍ത്ഥികളെ എസ് ഐ ആര്‍ നടപടികള്‍ക്ക് ഉപയോഗിക്കാന്‍ നീക്കമുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളെ മറ്റു പരിപാടികള്‍ക്ക് വിളിച്ചു കൊണ്ടു പോകാന്‍ പാടില്ല. ഓഫീസ് ജോലികള്‍ക്ക് കുട്ടികള ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.പഠനാവകാശ ലംഘനമാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം ജില്ല കളക്ടറെ ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.















