പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി. കണ്ഠര് രജീവർ, മോഹനർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് താനല്ലെന്നും ശബരിമലയിൽ ഉണ്ടായിരുന്ന ആളെന്ന നിലയിൽ അറിയാമെന്നും കണ്ഠര് രജീവർ പറഞ്ഞു.
അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകുക മാത്രമാണ് ഉത്തരവാദിത്തമെന്നും വസ്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും കണ്ഠര് രജീവർ മൊഴി നൽകി. ദേവസ്വം ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് അറ്റകുറ്റപ്പണികൾക്ക് അനുവാദം നൽകിയതെന്നും തന്ത്രിമാർ അന്വേഷണസംഘത്തോട് പറഞ്ഞു.
അതേസമയം, കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ രണ്ട് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു. നാളെ വൈകുന്നേരം അഞ്ച് മണി വരെ അന്വേഷണസംഘം പത്മകുമാറിനെ ചോദ്യം ചെയ്യും. പ്രധാനപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐടി പത്മകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.















