മലപ്പുറം : മലപ്പുറം റവന്യു ജില്ലാ കലോത്സവത്തിലെ വിവാദ നാടകത്തിനെതിരെ നടപടി. ഹൈന്ദവ പുരാണങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ കൂട്ടിലടച്ച് അധിക്ഷേപിക്കുകയും, ഈ കഥാപാത്രങ്ങളെ കൊണ്ട് അസഭ്യം പറയിപ്പിക്കുകയും ചെയ്ത വീരനാട്യം എന്ന ഈ വിവാദ നാടകം സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കില്ല. ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന രീതിയിലുള്ള ഈ നാടകം സൃഷ്ടിച്ച അധ്യാപകൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും കോട്ടൂർ AKM HSS സ്കൂൾ മാനേജ്മെൻ്റ് വ്യക്തമാക്കി. ഹിന്ദു ഐക്യവേദിയുടെ ഇടപെടലിനെ തുടർന്നാണ് സംഭവത്തിൽ സ്കൂൾ മാനേജ്മെൻ്റ് നടപടിയെടുത്തിരിക്കുന്നത്.
ഹൈന്ദവ സമൂഹത്തോട് പത്രക്കുറിപ്പിലൂടെ മാപ്പ് പറയുവാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറായതായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ആർ വി ബാബു അറിയിച്ചു. ഹിന്ദു ഐക്യവേദി, ആർഎസ്എസ് നേതാക്കൾ സ്കൂൾ മാനേജ്മെന്റുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം എന്നും അദ്ദേഹം അറിയിച്ചു.
ആർ വി ബാബു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ്,
മലപ്പുറം റവന്യു ജില്ലാ കലോത്സവത്തിൽ ഭാരതിയ സംസ്കൃതിയെ അവഹേളിച്ച് നടത്തിയ വീരനാട്യം എന്ന നാടകം സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കില്ല എന്ന് തീരുമാനമായി . അ നാടകം അവതരിപ്പിക്കുവാൻ നേതൃത്വം കൊടുത്ത ഷൗക്കത്ത് എന്ന അധ്യപകന്റെ പേരിൽ നടപടി സ്വീകരിക്കുമെന്നും ഈ നാടകം വഴി മുറിവേറ്റ ഹൈന്ദവ സമൂഹത്തോട് പത്രകുറിപ്പിലൂടെ മാപ്പ് പറയുവാനും കോട്ടൂർ AKM HSS സ്കൂൾ മാനേജ്മെൻ്റ് തയ്യാറായിരിക്കുന്നു. ഹിന്ദു ഐക്യവേദിയും കോട്ടൂർ എ.കെ. എം. എച്ച് എസ് എസ്സ് സ്ക്കൂൾ മാനേജ് മെൻ്റ് മായി നടത്തിയ ചർച്ചയിൽ ആണ് പ്രസ്തുത തീരുമാനമുണ്ടായത്.. ചർച്ചയിൽ സംസ്ഥാന സെക്രട്ടറിമാരായ പി. വി മുരളിധരൻ, വി.എസ് പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദിപ് തവനൂർ, വർക്കിംഗ് പ്രസിഡണ്ട് ചിരോളി ചന്ദ്രൻ ,ജില്ലാ സെക്രട്ടറി അർജ്ജുനൻ വളാഞ്ചേരി, ആർ. എസ് എസ് മലപ്പുറം ഖണ്ഡ് കാര്യവാഹ് സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.















