ബെംഗളൂരു ; മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ മൂർഛിക്കുന്ന കർണാടകയിൽ കോൺഗ്രസിനെതിരെ പുതിയ പ്രസ്താവനയുമായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ . “വാക്കുകളുടെ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി, വാഗ്ദാനങ്ങൾ പാലിക്കുന്നതാണ് ഏറ്റവും വലിയ ശക്തി” എന്നാണ് ഡികെ ശിവകുമാറിന്റെ പ്രസ്താവന. രാഷ്‌ട്രീയ സമ്മർദ്ദത്തിന്റെയും അധികാരമാറ്റത്തിനുള്ള ആവശ്യങ്ങളുടെയും സൂചനയായാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെ മാധ്യമങ്ങൾ കാണുന്നത്.
. “വാക്കുകളുടെ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്നൊരു ചൊല്ലുണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം, നമ്മുടെ വാഗ്ദാനങ്ങൾ പാലിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. അത് ഒരു ജഡ്ജിയായാലും, ഇന്ത്യൻ രാഷ്‌ട്രപതിയായാലും, ഞാനായാലും, നിങ്ങളായാലും, നിങ്ങളുടെ കുടുംബത്തിലെ ആരായാലും, ഇതാണ് ഏറ്റവും വലിയ ശക്തി, നമ്മൾ അതിനെ ബഹുമാനിക്കണം.” ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി പദം രണ്ടര വർഷത്തിനുശേഷം കൈമാറാമെന്ന നേതൃത്വത്തിന്റെ വാക്കിനെയാണ് ശിവകുമാർ സൂചിപ്പിച്ചതെന്ന തരത്തിൽ ചർച്ചകളുണ്ടായി.
“എന്റെ പിന്നിൽ നിൽക്കുന്നവർക്ക് ഒരു കസേരയുടെ മൂല്യം അറിയില്ല. അവർക്ക് ലഭിക്കുന്ന ഏത് കസേരയിലും ഇരിക്കുന്നതിനുപകരം, അവർ അനാവശ്യമായി അവിടെ നിൽക്കുന്നു.” തന്റെ ചുറ്റും നിൽക്കുന്ന തന്റെ അനുയായികളോട് ഇരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
2023 മേയ് 20ന് അധികാരത്തിലേറിയ സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷത്തെ ഭരണം പൂർത്തിയാക്കിയപ്പോഴാണ് സാഹചര്യത്തിലാണു ഡി കെ ശിവകുമാറിനു മുഖ്യമന്ത്രി സ്ഥാനം കൈമാറണമെന്ന ആവശ്യം ശക്തമായത്.















