തിരുവനന്തപുരം: തലസ്ഥാനത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റിന് അനുമതി. കാട്ടക്കടയിലെ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി കൈമാറാൻ സംസ്ഥാനത്തിന് സുപ്രീംകോടതി അനുമതി നൽകി. ബ്രഹ്മോസ് മിസൈലിനും തന്ത്രപ്രധാന ഹാർഡ് വെയറുകൾക്കും ഭൂമി അനുവദിക്കണമെന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ കേരളത്തിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ നെട്ടുകാൽത്തേരിയിലെ സ്ഥലം സംസ്ഥാന സർക്കാർ ഇതിനായി കണ്ടെത്തി. എന്നാൽ ജയിലുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങൾ കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി വേണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അനുമതി നൽകിയത്.
ബ്രഹ്മോസ് യൂണിറ്റിന് പുറമേ നെട്ടുകാൽത്തേരിയിൽ തന്നെ നാഷണൽ ഫോറൻസിക് ലബോറട്ടറിക്ക് 30 എക്കർ ഭൂമി, സശാസ്ത്ര സീമാബെൽ ബെറ്റാലിയന്റെ ആസ്ഥാനത്തിനായി 48 ഏക്കർ ഭൂമി എന്നിവ നൽകാനും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് അനുമതി നൽകിയിട്ടുണ്ട്. മൂന്ന് പദ്ധതികളുടെയും പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും
457 ഏക്കർ ഭൂമിയിലാണ് നെട്ടുകാൽത്തേരി തുറന്ന ജയിൽ സ്ഥിതി ചെയ്യുന്നത്. ഇതിൽ 257 ഏക്കർ ഭൂമിയാണ് വികസ പ്രവർത്തനങ്ങൾക്ക് കൈമാറുന്നത്. ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ ബ്രാഹ്മോസ് സ്വന്തമാക്കാൻ കൂടുതൽ രാജ്യങ്ങൾ മത്സരിക്കുകയാണ്. ഇതും കൂടി പരിഗണിച്ചാണ് പുതിയ യൂണിറ്റിന് നീക്കം തുടങ്ങിയത്.















