ഇസ്ലാമബാദ്: പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇമ്രാൻ ഖാൻ തടവിൽ കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിനു മുന്നിൽ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി.
ഇമ്രാൻ ഖാന്റെ സഹോദരിമാരും പ്രതിഷേധക്കാർക്കൊപ്പമുണ്ട്. ഇമ്രാൻ ഖാനെ കാണാൻ അനുമതി തേടി ആറ് അഭിഭാഷകരുടെ പട്ടിക പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പി.ടി.ഐ) ജയിൽ അധികൃതർക്ക് നൽകിയിരുന്നു. ഇതും പാക് സർക്കാർ തള്ളിയതോടൊണ് അനുയായികൾ പ്രതിഷേധം ശക്തമാക്കിയത്.
അതേസമയം ഇമ്രാൻഖാന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കകൾ തുടരുകയാണ്. ഇമ്രാൻ ഖാനെതിരെ വധശ്രമം നടന്നതായി കിംവദന്തികൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് ഹാജരാക്കണമെന്ന് ഇമ്രാൻ ഖാന്റെ മകൻ കാസിം ഖാൻ അധികാരികളോട് ആവശ്യപ്പെട്ടു. ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രിയും പി.ടി.ഐ നേതാവുമായ സൊഹൈൽ അഫ്രീദിക്ക് ഇമ്രാൻ ഖാനെ കാണാൻ ജയിലിൽ എത്തിയെങ്കിലും പ്രവേശിപ്പിച്ചില്ല.















