മംഗളൂരു,: നാഷണൽ ഹെറാൾഡ് കേസിൽ, മംഗളൂരു-നോർത്ത് കോൺഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായ ഇനായത് അലിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) നോട്ടീസ് നൽകി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇഒഡബ്ല്യു രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. എഫ്‌ഐആറിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേ കേസിൽ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനും സഹോദരൻ എംപി ഡികെ സുരേഷിനും നേരത്തെ നോട്ടീസ് അയച്ചിരുന്നു.
ഒരു ആഴ്ചയ്‌ക്കുള്ളിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്നാണ് ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇനായത് അലി വർഷങ്ങളായി ഇഡിയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ഇഒഡബ്ല്യു ഇപ്പോൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ പശ്ചാത്തലം, രാഷ്‌ട്രീയ ബന്ധങ്ങൾ, നാഷണൽ ഹെറാൾഡിന് നൽകിയതായി പറയപ്പെടുന്ന സംഭാവനകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട ഇനായത് അലിയോട് പ്രസക്തമായ രേഖകൾ സമർപ്പിക്കാനും ഫണ്ട് എങ്ങനെ നൽകിയെന്നും അവയുടെ അന്തിമ ഉപയോഗത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയാമോ എന്നും വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.















