ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ മാനസിക പീഡനം നേരിടുന്നുവെന്ന് കുടുംബം. ഇമ്രാനെ ജയിലിൽ സന്ദർശിച്ചതിന് ശേഷം സഹോദരിമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബത്തിന് ഇമ്രാൻ ഖാനെ കാണാനുള്ള അനുമതി ജയിൽ അധികാരികൾ ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് ഒരാളെ മാത്രം കാണാൻ അനുവധിച്ചു. സംഭവത്തിന് പിന്നാലെ അഡിയാല ജയിലിന് മുന്നിൽ കുടുംബം പ്രതിഷേധിച്ചു.
ഇമ്രാൻ ഖാന്റെ അവകാശങ്ങൾ ജയിൽ അധികൃതർ നിഷേധിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ആശങ്കയുണ്ടെന്നും സഹോദരിമാർ പ്രതികരിച്ചു. സന്ദർശനസമയം അവസാനിച്ചെന്ന് പറഞ്ഞ് തങ്ങളെ തടഞ്ഞുവച്ചുവെന്നും ഇമ്രാന്റെ സഹോദരിയായ അലീമ ഖാൻ പറഞ്ഞു.
ജയിലിന് മുന്നിലെ കുത്തിയിരിപ്പ് സമരത്തിൽ ഇമ്രാൻ ഖാന്റെ കുടുംബാംഗങ്ങളെ കൂടാതെ പാർട്ടി അനുയായികളും പങ്കെടുത്തു. ഇതോടെ ജയിലിന് ചുറ്റും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പ്രതിഷേധത്തിനിടെ ജയിൽ അധികൃതരും അനുയായികളും തമ്മിൽ വാക്കുതർക്കമുണ്ടായി.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സന്ദർശനം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും കുടുംബാംഗങ്ങൾക്ക് സന്ദർശനം നിഷേധിക്കുകയാണ് ജയിൽ അധികൃതർ. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ പ്രതിഷേധം.















