പോണ്ടിച്ചേരി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂർണമെൻറിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയെന്ന് ആരോപിച്ച് കോച്ചിന്റെ തല തള്ളി പൊളിച്ചു. പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷൻ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനായ എസ് വെങ്കട്ടരാമനാണ് ക്രൂര മർദ്ദനമേറ്റത്.
പ്രാദേശിക ക്രിക്കറ്റ് താരങ്ങളായ കാർത്തികേയൻ, അരവിന്ദരാജൻ, സന്തോഷ് കുമാർ എന്നിവർക്കെതിരെ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു
കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് തന്നെ ആക്രമിച്ചതെന്നും, താൻ മരിച്ചാൽ മാത്രമേ കായികതാരങ്ങൾക്ക് അവസരം ലഭിക്കുവെന്നും ആക്രമികൾ പറഞ്ഞതായി വെങ്കട്ടരാമൻ പരാതിയിൽ പറയുന്നു.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷം പരിശീലന സെക്ഷനുകൾ നിരീക്ഷിക്കുന്നതിനിടെയാണ് പരിശീലകൻ വെങ്കിട്ടരാമൻ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വെങ്കട്ടരാമന്റെ നെറ്റിയിൽ ഇരുപതോളം തുന്നലുകളുണ്ട്. ആക്രമണത്തിൽ വെങ്കട്ടരാമന്റെ തോളെല്ലിനും വാരിയെല്ലിനും പൊട്ടലേറ്റിട്ടുണ്ട്. മൂവരും ഒളിവിലാണെന്നാണ് വിവരം.















