ന്യൂഡൽഹി: തങ്ങളുടെ നിർദേശങ്ങളിൽ തൃപ്തനാണെങ്കിൽ ഇന്ത്യയുമായുള്ള സ്വതന്ത്ര്യവ്യാപാര കരാറിൽ യുഎസ് ഒപ്പുവയ്‌ക്കണമെന്ന് വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയുടെ വാഗ്ദാനങ്ങൾ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും മികച്ചത് എന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ പരാമർശത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
യുഎസ് വ്യാപാര പ്രതിനിധിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്ത പിയൂഷ് ഗോയൽ സ്വതന്ത്ര്യവ്യാപാര കരാറിനെ കുറിച്ചുള്ള തീരുമാനം അറിയിക്കണമെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ നിർദേശങ്ങളിൽ യുഎസ് സന്തുഷ്ടരാണെങ്കിൽ തീർച്ചയായും അവർ കരാറിൽ ഒപ്പുവയ്‌ക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ നടന്നിരുന്നു. ഇത് അവസാപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം. ചർച്ചയിൽ ഉഭയകക്ഷി വ്യാപാര കരാറിലെ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്തിരുന്നു.
ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകൾ നടന്നിരുന്നു. ചർച്ചകൾ പോസിറ്റീവും ലക്ഷ്യബോധമുള്ളതും ആയിരുന്നെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു. യുഎസ് ഡെപ്യൂട്ടി ട്രേഡ് പ്രതിനിധി റിക്ക് സ്വിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പിയൂഷ് ഗോയൽ, വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.















