തിരുവനന്തപുരം: തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് സി പി എമ്മിൽ രൂപം കൊണ്ട പൊട്ടിത്തെറി രൂക്ഷമാകുന്നു. മേയർ ആര്യ രാജേന്ദ്രന് പാർട്ടിയേക്കാൾ വലുതെന്നു ഭാവവും, പുച്ഛവും മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയവും എന്ന് പോസ്റ്റിട്ട വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബുവിനെ തള്ളി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. വഞ്ചിയൂരിൽ ശങ്കരൻ കുട്ടിനായർ എന്ന പേരിൽ ഇപ്പോൾ മത്സരിച്ചു ജയിച്ച വഞ്ചിയൂർ ബാബുവിന്റെ മകൾ കൂടിയാണ് ഗായത്രി ബാബു.
ഇവർ ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്നും പാർട്ടി ഘടകങ്ങളിൽ ഒരിക്കൽ പോലും ഈ വിമർശനം ഗായത്രി പറഞ്ഞിരുന്നില്ല എന്നും വി ജോയ് മാധ്യമങ്ങളോട് പറഞ്ഞു. ഗായത്രി നേരത്തെ ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിൽ പരിശോധിക്കുമായിരുന്നു. ഗായത്രിയുടെ പ്രതികരണത്തിലൂടെ അനവസരത്തിലുള്ള വിവാദമാണ് ഉയർന്നുവന്നതെന്നും വി ജോയ് പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടിയും ഗായത്രി ബാബുവിന്റെ വിമർശനത്തെ തള്ളിയിരുന്നു. ഗായത്രി ബാബുവിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഗായത്രിയുടെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
‘പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം’ എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയർത്തിയത്. വിവാദമായതോടെ ഗായത്രി ഈ കുറിപ്പ് പിന്‍വലിച്ചിരുന്നു.















