കൊച്ചി: റഫാൽ യുദ്ധ വിമാനങ്ങളിലെ അത്യാധുനിക റഡാർ സംവിധാനങ്ങൾക്ക് ആവശ്യമായ അതിനൂതന വയേർഡ് സ്ട്രക്ചറുകൾ ഇനി തദ്ദേശീയമായി നിർമിക്കും. ഇതിനായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ഒ ടെക്നോളജീസും ഫ്രഞ്ച് എയ്റോസ്പേസ്, പ്രതിരോധ സ്ഥാപനമായ താലെസും ധാരണയായി.
26 റഫാൽ വിമാനങ്ങൾക്ക് ഇന്ത്യയും ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷൻ തമ്മിൽ കരാറുണ്ടാക്കിയിരുന്നു. ഈ വിമാനങ്ങൾക്കുളള ഘടകങ്ങളാണ് എസ്എഫ്ഒ ടെക്നോളജീസ് നിർമിക്കുക. ഇടപാടിന്റെ മൂല്യമോ കാലാവധിയോ വെളിപ്പെടുത്തിയിട്ടില്ല. നെസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് എസ്എഫ്ഒ ടെക്‌നോളജീസ്. റഫാൽ നിർമാതാക്കളായ ദാസോയുടെ പങ്കാളികളാണ് താലെസ്.
കരാർ പ്രകാരം, റഫാൽ യുദ്ധവിമാനത്തിൽ ഉപയോഗിക്കുന്ന ‘ആർ.ബി.ഇ.2’ റഡാറിന്റെ ഉയർന്ന മൂല്യമുള്ള സങ്കീർണ്ണ വയർ ഘടനകളാണ് എസ്എഫ്ഒ ടെക്‌നോളജീസിന് നിർമിക്കുക. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ പ്രാദേശികവൽക്കരണമാണ് പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. റഫാൽ പദ്ധതിക്കായി തദ്ദേശീയമായി നൽകുന്ന ആദ്യത്തെ പ്രധാന കരാറാണ് എസ് എഫ് ഒ ടെക്‌നോളജീസുമായി നടപ്പാക്കുന്നതെന്ന് താലെസ് അറിയിച്ചു.
മേക് ഇൻ ഇന്ത്യ പദ്ധതിയോടുള്ള ശക്തമായ പ്രതിബദ്ധതയാണ് പരസ്പര സഹകരണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് താലെസ് കമ്പനിയുടെ ഓപ്പറേഷൻസ് ആൻഡ് പെർഫോമെൻസ് വിഭാഗം സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പ് നൊചെ പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനും എസ്.എഫ്.ഒ ടെക്‌നോളജീസുമായുള്ള ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹായകരമാണ് പുതിയ കരാർ.
ഒരുമിച്ചു നടത്തുന്ന എല്ലാ പ്രോജക്റ്റുകളിലും എസ് എഫ് ഒ ടെക്നോളജീസ് നവീകരണവും വിശ്വാസ്യതയും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിലെ ഉൽപന്നങ്ങളുടെ ഗുണമേന്മയിലും പ്രവർത്തന വൈദഗ്ധ്യത്തിലും പിന്തുണ നൽകി രാജ്യത്തെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഫിലിപ്പ് നൊചെ അഭിപ്രായപ്പെട്ടു.
റാഫൽ ഉപകരണങ്ങളുടെ ഉൽപ്പാദനത്തിൽ സജീവമായി പങ്കുചേരുന്നതിലൂടെ ഇന്ത്യൻ ഇക്കോസിസ്റ്റത്തിൽ പ്രാദേശിക ഉൽപാദനക്ഷമത ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് എസ്.എഫ്.ഒ ടെക്‌നോളജീസ് ചെയർമാനും എം.ഡി.യുമായ എൻ. ജഹാൻഗീർ പറഞ്ഞു. കൂടുതൽ ഇന്ത്യൻ പ്രതിരോധ കമ്പനികളുമായി സഹകരണത്തിന് തയ്യാറെടുക്കുകയാണെന്നും താലെസ് കമ്പനി വ്യക്തമാക്കി.















