ന്യൂഡൽഹി: അഞ്ച് വിദേശ ചിത്രങ്ങൾക്ക് ഐഎഫ്എഫ്കെയിൽ പ്രദർശനാനുമതി നൽകില്ല. നയതന്ത്രബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിദേശകാര്യ മന്ത്രാലത്തിന്റെ നടപടി. ആദ്യം 19 ചിത്രങ്ങൾക്കായിരുന്നു കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത്. ഇതിൽ 12 ചിത്രങ്ങൾക്ക് നിലവിൽ പ്രദർശനാനുമതി നൽകിയിട്ടുണ്ട്. രണ്ട് ഇന്ത്യൻ ചിത്രങ്ങളുടെ കാര്യം വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം തീരുമാനമെടുക്കും.
ഇന്തോനേഷ്യൻ ചിത്രം എ പോയറ്റ്: അൺകൺസീൽഡ് പോയട്രി, പലസ്തീൻ ചിത്രം ഓൾ ദാറ്റ് ഈസ് ലെഫ്റ്റ് ടു യു, ഈജിപ്ഷ്യൻ സിനിമകളായ ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്, ക്ലാഷ്, ഇസ്രായേലി ചിത്രം എന്നിവയ്‌ക്കാണ് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്. പലസ്തീൻ ചിത്രമായ പലസ്തീൻ 36, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ ഉൾപ്പെടെ 12 ചിത്രങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ചലച്ചിത്ര മേളകളിൽ സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാത്ത ചിത്രങ്ങൾ വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം നൽകുന്ന ‘സെൻസർ എക്‌സംഷൻ സർട്ടിഫിക്കറ്റ്’ ഉപയോഗിച്ചാണ് പ്രദർശിപ്പിക്കാറ്. ഇതിനായി സമയബന്ധിതമായി സിനിമകളുടെ പട്ടികയും രേഖകളും കേന്ദ്രസർക്കാരിന് കൈമാറണം എന്നാണ് ചട്ടം. സാധാരണ നവംബർ ആദ്യവാരമാണ് ചലചിത്ര അക്കാദമി ഇത്തരം നടപടി ക്രമങ്ങൾ പൂർത്തിയാക്കും. എന്നാൽ ഇത്തവണ അക്കാദമി ഡിസംബറിലാണ് പട്ടിക സമർപ്പിച്ചത്. ഇതാണ് അനുമതി ലഭിക്കാതിരിക്കാൻ വൈകിയത്. ചലചിത്ര അക്കാദമിയുടെ വീഴ്ച മറച്ചുപിടിക്കാൻ വിഷയത്തെ രാഷട്രീയവൽക്കരിക്കുകയാണെന്ന് ആരോപണം ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി സിനിമ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.















