ലക്നൗ: വാടക നൽകാത്തതിനെ ചൊല്ലിയുള്ള വാക്കുത്തർക്കത്തിന് പിന്നാലെ വീട്ടുടമയെ ശ്വാസം മുട്ടിപ്പിച്ച് കൊപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ ദമ്പതികൾ പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വാടക കുടിശ്ശിക ആവശ്യപ്പെട്ടാണ് ദമ്പതികൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് വീട്ടുടമ എത്തിയത്. തുടർന്ന് ദമ്പതികളുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ വീട്ടുടമയെ കഴുത്തുഞെരിത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഗാസിയാബാദ് സ്വദേശിയായ ദീപശിഖയാണ് കൊല്ലപ്പെട്ടത്. ദമ്പതികളായ അജയ് ഗുപ്തയും ആകൃതി ഗുപ്തയുമാണ് പ്രതികൾ. കഴിഞ്ഞ ആറ് മാസമായി ദമ്പതികൾ വാടക നൽകിയിട്ടില്ലെന്നാണ് കൊല്ലപ്പെട്ട ദീപശിഖയുടെ ഭർത്താവ് ഉമേഷ് ശർമ പറയുന്നത്. ഈ തുക കൈപ്പറ്റാനാണ് ദീപശിഖ ഫ്ലാറ്റിലേക്ക് പോയത്. എന്നാൽ ഏറെ നേരെ കഴിഞ്ഞും വീട്ടമ്മ തിരികെ വന്നിരുന്നില്ല. വീട്ടുജോലിക്കാരി വാടകവീട്ടിൽ എത്തി അന്വേഷിച്ചിരുന്നു. തുടർന്ന് സംശയം തോന്നി വീട്ടുജോലിക്കാരി നടത്തിയ തെരച്ചിലിലാണ് ദീപശിഖയുടെ മൃതദേഹം കണ്ടെത്തിയത്.
കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താമസക്കാർ ഇവരെ പിടികൂടുകയായിരുന്നു. പൊലീസ് എത്തി തുടർനടപടികൾ ആരംഭിച്ചു. ഫ്ലാറ്റിന് പുറത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.















