ന്യൂഡൽഹി: മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകൾ മർദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ച സംഭവത്തെ നിസ്സാരവൽക്കരിച്ച് ബംഗ്ലാദേശ് ഇടക്കാല ഭരണകൂടം. ഒറ്റപ്പെട്ട സംഭവമാണെന്നും എല്ലാ ഏഷ്യൻ രാജ്യങ്ങളിലും ഇത് നടക്കുന്നുണ്ട് എന്നുമാണ് വിദേശകാര്യ ഉപദേഷ്ടാവിന്റെ പ്രതികരണം. ദീപു ചന്ദ്രദാസിന്റെ ക്രൂര കൊലപാതകത്തിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് വിദേശകാര്യ ഉപദേഷ്ടാവിന്റെ പ്രതികരണവുമായി രംഗത്തെത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് ഇസ്ലാമിസ്റ്റുകൾ 27 കാരനെ കൊലപ്പെടുത്തിയത്. ഇസ്ലാമതത്തിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മർദിച്ചു കൊലപ്പെടുത്തിയ ശേഷം മതഭീകരവാദികൾ മൃതദേഹം മരത്തിൽ കെട്ടിയിട്ട് കത്തിച്ചു.
ബംഗ്ലാദേശിൽ ഇപ്പോഴും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. അരക്ഷിതാവസ്ഥയും ആക്രമവും ആളിപടരുന്നതിനാൽ ഫെബ്രുവരി 12 ന് പ്രഖ്യാപിച്ച പൊതു തെരഞ്ഞെുപ്പ് നടക്കുമോ എന്നകാര്യവും സംശയമാണ് ഇടക്കാല ഭരണകൂടത്തിന്റെ ഒത്താശയോടെ മതഭീകരവാദികൾ രാജ്യത്ത് അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസം ഏഴു വയസ്സുകാരിയെ കലാപകാരികൾ ചുട്ടുകൊന്നു. ബിഎൻപി നേതാവിന്റെ മകളാണ് കൊല്ലപ്പെട്ടത്. കലാപകാരികൾ നേതാവിന്റെ വീട് അഗ്നിക്കിരയാക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.
അതേസമയം, ഇടക്കാല സർക്കാരിന്റെ ഹിന്ദുവേട്ടയിൽ മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശിന്റെ വിശ്വാസ്യത അന്താരാഷ്‌ട്ര വേദിയിൽ തകർന്നുകൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിലെ അരാജകത്വം അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെ അസ്ഥിരപ്പെടുത്തുമെന്നും ഹസീന പറഞ്ഞു. മതഭീകരസംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം നീക്കിയതിന് മുഹമ്മദ് യൂനുസ് സർക്കാരിനെ അവർ നിശിതമായി വിമർശിച്ചു. യൂനുസ് തീവ്രവാദികളെ കാബിനറ്റ് സ്ഥാനങ്ങളിൽ നിയമിക്കുകയും, തീവ്രവാദികളെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ഇതോടെ അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകൾ സമൂഹത്തിന്റെ എല്ലാം കോണുകളിലും സജീവമായി. ഇതാണ് ബംഗ്ലാദേശിൽ സംഭവിച്ചതെന്ന് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹസീന പറഞ്ഞു.















