കൊൽക്കത്ത: ഹിന്ദു ഭക്തിഗാനം പാടിയതിന് യുവ ഗായികയെ ആക്രമിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. പ്രശസ്ത ബംഗാളി ഗായിക ലഗ്നജിത ചക്രവർത്തിക്കാണ് മർദ്ദനമേറ്റത്. ഈസ്റ്റ് മിഡ്‌നാപൂരിലെ ഒരു സ്വകാര്യ സ്കൂളിലെ പരിപാടിക്കിടയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മെഹബൂബ് മാലിക് ഗായികയെ കയ്യേറ്റം ചെയ്തത്.
പ്രശസ്തമായ “ജാഗോ മാ “എന്ന ഭക്തിഗാനമാണ് തൃണമൂൽ കോൺഗ്രസ് നേതാവിനെ ചൊടിപ്പിച്ചത്. പരിപാടിയിൽ എട്ടാമത്തെ ഗാനമായാണ് ജാഗോ മാ പാടിയത്. ഗാനം പൂർത്തിയാക്കിയതിന് ശേഷം കാണികളോട് പാട്ടിന്റെ വിശദാംശങ്ങൾ വിശദീകരിക്കുന്നതിനിടെ മെഹബൂബ് മാലിക് വേദിയിലേക്ക് ചാടിക്കയറി ഗായികയെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഹിന്ദു ഭക്തിഗാനം ബംഗാളിൽ വേണ്ടെന്നും മതേതര ഗാനം പാടിയാൽ മതിയെന്നും ആക്രോശിച്ച് കൊണ്ടാണ് ഇയാൾ ഗായികയ്‌ക്ക് നേരെ പാഞ്ഞടുത്തത്. മർദ്ദനമേറ്റതോടെ ഒടുവിൽ ലഗ്നജിത ചക്രവർത്തിക്ക് പരിപാടി അവസാനിപ്പിച്ച മടങ്ങേണ്ടി വന്നു.
അതേസമയം, പരാതി നൽകിയിട്ടും മെഹബൂബ് മാലികിനെതിരെ കേസെടുക്കാൻ തയ്യാറാകാത്ത മമതയുടെ പൊലീസിനെതിരെ ഗായിക പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയാണ് അവർ ദുരുനുഭവം മുഴുവൻ പങ്കുവെച്ചത്. സംഭവം വാർത്ത ആയതോടെ വ്യാപക പ്രതിഷേധം ഉയർന്നു. ഇതോടെ പൊലീസ് കേസ് എടുക്കുകയും മെഹബൂബ് മാലിക് അറസ്റ്റ് ചെയ്യുകയും ചെയ്തു.















