തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി തന്നെ നിരീക്ഷിച്ചിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുമെന്ന് സിബിഐ അറിയിച്ചിരിക്കുന്നത്.
ശബരിമല കൊള്ളയ്‌ക്ക് രാജ്യന്തര ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. രാജ്യാന്തര മാഫിയ പഞ്ചലോഹ വിഗ്രങ്ങൾ കടത്തിയെന്ന് വിദേശ വ്യവസായിയുടെ മൊഴിയും പുറത്തുവന്നിരുന്നു. അതിനാൽ സിബിഐയുടെ വരവ് അന്വേഷണത്തിന് നിർണ്ണായകമാകും.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയ്‌ക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐക്ക് കോടതി അനുമതി നൽകിയാൽ മുൻ ദേവസ്വം മന്ത്രിമാരായ വി എൻ വാസവനിലേക്കും കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം എത്തും. ഇവരുടെ കാലത്തുണ്ടായ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ നിലവിൽ ജയിലിലാണ്. സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർക്കുമെന്ന് ഉറപ്പാണ്. കാരണം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം നേതാക്കൾ പ്രതിസ്ഥാനത്ത് എത്തുന്നത് മൂന്നാം പിണറായി സർക്കാർ എന്ന ലക്ഷ്യത്തിന് തിരിച്ചടിയാകുമെന്നും രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ മറ്റൊരു കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. സ്വർണക്കൊള്ളക്കേസിലെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ കൊല്ലം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.















