തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ താൽക്കാലിക ചുമതല ഇടയ്‌ക്കിടെ മാറ്റി നൽകുന്നത് അക്കാദമിക താല്പര്യങ്ങൾക്ക് യോജിച്ചതല്ലെന്ന് സർവകലാശാല സിൻഡിക്കേറ്റംഗം പി എസ് ഗോപകുമാർ ചൂണ്ടിക്കാട്ടി. ചാൻസലറെ അപമാനിച്ച വിഷയത്തിൽ ഡോക്ടർ കെ എസ് അനിൽകുമാർ സസ്പെൻഷനിൽ ആയതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് താൽക്കാലിക രജിസ്ട്രാർമാരാണ് കേരള സർവകലാശാലയിൽ ചുമതല വഹിച്ചത്.
ഇടയ്‌ക്കിടെ രജിസ്ട്രാറെ മാറ്റുന്നത് മൂലം സർവ്വകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രതിസന്ധി നേരിടുകയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സേവനങ്ങളിൽ കാലതാമസം നേരിടുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ആർ രശ്മിമിക്ക് സർവകലാശാലയുടെ സാമ്പത്തിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനുള്ള അനുമതി ഈയിടെയാണ് ലഭ്യമായത്. ഇവർക്ക് പകരം പുതിയ ഒരാളെ ആ ചുമതലയിലേക്ക് അവരോധിക്കുന്നതിനാൽ ഇത്തരം അനുമതികൾക്ക് വീണ്ടും കാലതാമസം നേരിടാൻ ഇടയുണ്ട്. പ്രത്യേകിച്ച് സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ.
സർവ്വകലാശാലയെ സംബന്ധിച്ചിടത്തോളം ഡോക്ടർ കെ എസ് അനിൽകുമാർ സസ്പെൻഷനിൽ തന്നെയാണ്. അദ്ദേഹത്തിന്റെ സസ്പെൻഷൻ നടപടികൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ലാത്തതാണ്. എത്രയും വേഗം ഡോ. കെ എസ് അനിൽ കുമാറിന്റെ സസ്പെൻഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം സർവകലാശാലയിൽ ഉണ്ടാകുന്ന രജിസ്ട്രാറുടെ തസ്തികയിലേക്ക് സ്ഥിരം രജിസ്ട്രാറെ നിയമിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ചൊൽപടിക്ക് നിൽക്കുന്ന രജിസ്ട്രാർമാരെ കണ്ടെത്തുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ ഇടയ്‌ക്കിടെ സർവകലാശാല രജിസ്ട്രാറെ മാറ്റി നിയമിക്കുന്നത് ഉചിതമല്ലെന്ന് പി എസ് ഗോപകുമാർ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച ചേർന്ന് സിൻഡിക്കേറ്റ് യോഗത്തിൽ അജണ്ടയ്‌ക്ക് പുറമേ, നിലവിലുള്ള രജിസ്ട്രാറെ മാറ്റി പുതിയ രജിസ്ട്രാറെ നിയമിക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യത്തോട് പരിപൂർണ്ണമായി വിയോജിക്കുന്നതായി യോഗത്തിൽ നിലപാടെടുത്തു. ഈ വിഷയത്തിൽ ചാൻസലർക്കും വൈസ് ചാൻസലർക്കും പരാതിയും നൽകിയിട്ടുണ്ട്.















