ന്യൂഡൽഹി: ബംഗ്ലാദേശിലെ യൂനൂസ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാർ മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
ബംഗ്ലാദേശിലെ ജനങ്ങൾ ഈ ഇരുണ്ട കാലഘട്ടം ദീർഘനാള്‍ തുടരാൻ അനുവദിക്കില്ല എന്ന് താൻ വിശ്വസിക്കുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു. ഒപ്പം ബംഗ്ലാദേശിൽ 25 വയസ്സുകാരനായ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തെ തുടർന്നുണ്ടായ അക്രമങ്ങളും ഹസീന ചൂണ്ടിക്കാട്ടി. എല്ലാ മതവിഭാഗങ്ങൾക്കും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായി പിന്തുടരാനുള്ള അവകാശത്തെ സർക്കാർ തടസ്സപ്പെടുത്തുകയാണ്.
ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരല്ല ഇതെന്നും ഒരു കലാപത്തിലൂടെ അധികാരം പിടിച്ചെടുത്ത യൂനൂസ് സർക്കാരിന് രാജ്യത്തെ ഭരിക്കാൻ നിയമപരമായ അവകാശമില്ലെന്നും ഷെയ്ഖ് ഹസീന ആവർത്തിച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇന്നും തുടർക്കഥയാവുകയാണെന്നും ഷെയ്ഖ് ഹസീന തുറന്നടിച്ചു . ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന രാജ്യത്തെ നിലവിലെ സ്ഥിതിഗതികളെ രൂക്ഷമായി വിമർശിച്ചത്.















