കൊച്ചി: ചെല്ലാനത്ത് വാഹന പരിശോധനയ്‌ക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാക്കളുടെ വാദം തെറ്റാണെന്ന് പൊലീസ്. ബൈക്ക് ഓടിച്ചയാളിന്റെ കയ്യിൽ പിടിച്ച് വലിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് അമിത വേഗതയിലാണ് സഞ്ചരിച്ചത്. യുവാക്കൾ മദ്യപിച്ചിരുന്നെന്ന് പരിശോധന ഫലവും വ്യക്തമാക്കുന്നു. അപകടത്തിൽപ്പെട്ട യുവാവും സുഹൃത്തും ബൈക്കിൽ ആശുപത്രിയിലെത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പൊലീസ് കയ്യിൽ പിടിച്ച് വലിച്ചതുകൊണ്ടാണ് അപകടമുണ്ടായതെന്നായിരുന്നു യുവാക്കളുടെ വാദം.
അമിതി വേഗതയിൽ എത്തിയ ബൈക്ക് സി പി ഒ ബിജുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. സി സി ടി വി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.വാഹന പരിശോധനയ്‌ക്കിടെ പരിക്കേറ്റ യുവാവിനെ പോലീസ് വഴിയിൽ ഉപേക്ഷിച്ചെന്നായിരുന്നു പരാതി.
അപകടത്തിൽ പരിക്കേറ്റ യുവാവിനെഅൻപത് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലാണ് എത്തിച്ചത്. നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുവെന്ന് കള്ളം പറഞ്ഞാണ് ഇവര്‍ ആശുപത്രിയിൽ ചികിത്സ തേടിയത്. ബൈക്കിന് പുറകിൽ കെട്ടിവെച്ച് ആശുപത്രിയിലെത്തിച്ചുവെന്ന വാദവും കള്ളമാണെന്ന ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനെതിരെ യുവാക്കളുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കണമെന്ന നിര്‍ദേശം ലംഘിച്ചെന്ന് കാട്ടിയാണ് കുടുംബം പരാതി നല്‍കിയത്.
പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് യുവാക്കള്‍ക്കെതിരെ പൊലീസ് ഇന്ന് കേസെടുത്തിട്ടുണ്ട്. ഇതേ തുടർന്നാണ് പുതിയ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടത്.















