ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടി നേതാവുമായ ബീഗം ഖാലിദ സിയ(80) അന്തരിച്ചു.ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു മരണം.ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരുന്നു.ഏറെനാളായി വിവിധ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്ന ഖാലിദ സിയയെ നവംബർ 23-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യനില വഷളായതോടെ ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ.
ഖാലിദ സിയയെ ഡിസംബർ ആദ്യം ചികിത്സയ്‌ക്കായി വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞില്ല. അതിനാലാണ് ധാക്കയിലെ എവർകെയർ ആശുപത്രിയിൽ തന്നെ ചികിത്സ തുടരുകയായിരുന്നു.
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഖാലിദ സിയ 1991-ലെ ദേശീയ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പ്രധാനമന്ത്രിയായത് . തുടർന്ന് അവർ മൂന്നുവട്ടം ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിട്ടുണ്ട്.
വ്യാപാരിയായ ഇസ്‌കന്ദർ മസൂംദറിന്റെയും തയേബ മസൂംദറിന്റെയും മകളായി 1945-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ജൽപായ്ഗുരിയിലാണ്(ഇന്നത്തെ പശ്ചിമബംഗാളിന്റെ ഭാഗം) ഖാലിദ സിയയുടെ ജനനം. 1947-ലെ വിഭജനത്തിനുശേഷം ഖാലിദ സിയയുടെ കുടുംബം കിഴക്കൻ പാകിസ്താനിലേക്ക്(ഇന്നത്തെ ബംഗ്ലാദേശ്) മാറി. ബംഗ്ലാദേശിലെ ദിനാജ്പുർ മിഷിണറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ദിനാജ്പുർ ഗേൾസ് സ്‌കൂളിൽനിന്ന് മെട്രിക്കുലേഷൻ പാസായി.
ഖാലിദ സിയ പാകിസ്താൻ സൈന്യത്തിൽ ക്യാപ്റ്റനായിരുന്ന സിയാവുർ റഹ്‌മാന്റെ ഭാര്യയായിരുന്നു. 1971-ൽ ബംഗ്ലാദേശ് വിമോചന സമരത്തിൽ പ്രധാനിയായിരുന്നു സിയാവുർ റഹ്‌മാൻ. അദ്ദേഹം, പിന്നീട് ബംഗ്ലാദേശിന്റെ പ്രസിഡന്റുമായി.
1980 മേയ് 30-നു സിയാവുർ റഹ്‌മാൻ കൊല്ലപ്പെട്ടപ്പോൾ ബിഎൻപിയെ പിന്നീട് ഖാലിദ സിയയാണ് നയിച്ചത്. തുടർന്ന് അവർ പാർട്ടിയുടെ വൈസ് പ്രസിഡന്റാവുകയും1984-ൽ പാർട്ടിയുടെ അധ്യക്ഷ പദവിയിലെത്തുകയും ചെയ്തു.
1991-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഖാലിദ സിയയുടെ നേതൃത്വത്തിൽ ബിഎൻപി 140 സീറ്റുകളിൽ വിജയിച്ചു. തുടർന്ന് 1991 മാർച്ച് 20-ന് ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഖാലിദ സിയ അധികാരമേറ്റു. പിന്നീട് 1996ലും 1999ലും ബീഗം ഖാലിദ സിയ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്നു.















