തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർത്ഥാടനം ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി എം ബി രാജേഷ്, ശശി തരൂർ എംപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഗുരുദേവൻ ശിഷ്യപരമ്പരയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി സ്വാമി ബോധാനന്ദയെ അഭിഷേകം ചെയ്തതിന്റെ ശതാബ്ദിയും ഗുരുദേവ – മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷ സമാപനവും സ്വാമി സത്യവ്രത സമാധി ശതാബ്ദിയും ഒരുമിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തീർത്ഥാടനം നടക്കുന്നത്.

ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണ് എന്നും ആ പ്രചോദനം ഇനിയും തുടരും എന്നും ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണൻ പറഞ്ഞു.
“മനസിൻ്റേയും ശരീരത്തിൻ്റേയും കേന്ദ്രമാണ് ശിവഗിരി, ജനങ്ങളുടെ മനസിന്റെ ഉദ്ധാരണമാണ് ഗുരു ലക്ഷ്യം വച്ചത്.അത് സാധൂകരിച്ചു.വിദ്യാഭ്യാസം, അറിവ് സമൂഹത്തിന് നൽകുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഒരു വിശ്വാസവും പൂർണമല്ല, അത്തരം വിശ്വാസം മനുഷ്യന്റെ മോചനത്തിനുമല്ല”.സി പി രാധാകൃഷ്ണൻ പറഞ്ഞു.
“ഗുരുജി എല്ലാത്തിനേയും സ്വീകരിച്ചയാളാണ്. ഭാവിയിലേക്ക് നയിച്ച ഗുരുവാണ് ശ്രീ നാരായണ ഗുരുഎല്ലാവരേയും ചേർത്ത് നിർത്തുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം.കേരളത്തിന്റെ ആദിശങ്കരനും ശ്രീനാരായണ ഗുരുവും ഇല്ലാതിരുന്നെങ്കിൽ ഇത്തരമൊരു നവോത്ഥാനം ഉണ്ടാകില്ലായിരുന്നു. കേരളം രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകൾ ആണ് ആദിശങ്കരനും ശ്രി നാരായണ ഗുരുവും.ആദി ശങ്കരൻ ഇല്ലായിരുന്നെങ്കിൽ രാജ്യത്ത് സമത്വം ഉണ്ടാകില്ലായിരുന്നു. ശ്രീ നാരയണ ഗുരു ഇല്ലായിരുന്നെങ്കിൽ സനാതന ധർമ്മം കേരളത്തിൽ ഇല്ലാതായേനെ”.സി പി രാധാകൃഷ്ണൻ പറഞ്ഞു.
മനസിന്റെയും ഹൃദയത്തിന്റെയും യാത്രയാണ് ശിവഗിരി. വേദാന്തത്തിന്റെ ഭൂമിയാണ്. നല്ല സംഘാടനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നല്ലൊരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വാമി പ്രവർത്തിച്ചത്’ – ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
തീർത്ഥാടന സമ്മേളനം നാളെ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാതിഥിയായിരിക്കും. 50 ലക്ഷത്തിലധികം തീർത്ഥാടകരെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. 150ലധികം പദയാത്രകൾ ശിവഗിരിയിലെത്തും. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിലായി നടക്കുന്ന തീർത്ഥാടനത്തിലെ ഭക്തജനത്തിരക്ക് കുറയ്‌ക്കാൻ ഡിസംബർ 15 മുതൽ തീർത്ഥാടനകാലം തുടങ്ങിയിരുന്നു.















