ജയ്പൂർ: രാജസ്ഥാനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. കാറിൽ കടത്തുകയായിരുന്ന 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് ടോങ്ക് പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന ബുണ്ടി സ്വദേശികളായ സുരേന്ദ്ര പട്‌വ, സുരേന്ദ്ര മോച്ചി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ 10 ന് ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന് അമോണിയം നൈട്രേറ്റാണാണ് ഉപയോഗിച്ചിരുന്നത്. യൂറിയ വളം ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. അമോണിയം നൈട്രേറ്റിനൊപ്പം, 200 ബാറ്ററികളും ഏകദേശം 1100 മീറ്റർ നീളമുള്ള 6 ബണ്ടിലുകളിലായി സേഫ്റ്റി ഫ്യൂസ് വയറും പൊലീസ് പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ വാഹന പരിശോധനയെന്ന് പോലീസ് സൂപ്രണ്ട് മൃത്യുഞ്ജയ് മിശ്ര പറഞ്ഞു. സ്ഫോടകവസ്തുക്കളുടെ ഉറവിടം, ലക്ഷ്യം എന്നിവ കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. അനധികൃത ഖനനം പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണോ സ്ഫോടക വ്സുക്കൾ കൊണ്ടുവന്നതെന്നും പരിശോധിക്കുന്നുണ്ട്.















