ന്യൂഡൽഹി: കഫ്സിറപ്പ് വിൽപനയിൽ കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറെടുക്കുന്നു. 1945 ലെ ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യും. ഇതിനുള്ള കരട് വിജ്ഞാപനം ഇറക്കി. മധ്യപ്രദേശിലെ കഫ്സിറപ്പ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം നടപടി ശക്തമാക്കിയത്.
നിലവിലെ ചട്ടപ്രകാരം 1,000 ൽ കുറവ് ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ ഷെഡ്യൂൾ കെ ഉൾപ്പെട്ട മരുന്നുകൾ വിൽക്കാൻ ലൈസൻസ് ആവശ്യമില്ല. കെ ഷെഡ്യൂൾ നിന്നും ഒഴിവാക്കുന്നതോടെ നിർമ്മാണം, വിതരണം, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണമുണ്ടാകും. ഇതോടെ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങുന്നതിനും നിയന്ത്രമുണ്ടാകും
വിജ്ഞാപന പ്രകാരം 100 ഗ്രാമിന് മുകളിലുള്ള നിമെസുലൈഡ് അടങ്ങിയ എല്ലാ സിറപ്പുകളുടെ ഉത്പാദനം, വിൽപ്പന, വിതരണം എന്നിവയും നിരോധിച്ചിട്ടുണ്ട്. നിമെസുലൈഡിന് സുരക്ഷിതമായ ബദലുകൾ ലഭ്യമാണെന്നും പൊതുതാൽപര്യം മുൻനിർത്തിയാണ് നിരോധനമെന്നും മന്ത്രാലയം വ്യക്തമാക്കി.















