ആലപ്പുഴ: മുസ്ലീംലീഗിനെതിരെ വിമർശനം കൂടുതൽ കടുപ്പിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ മുസ്ലീം ലീഗിനെയാണ് വിമർശിച്ചതെന്നും എന്നാൽ തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . മാറാട് കലാപം ആവര്‍ത്തിക്കാന്‍ ആണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം തുറന്നടിച്ചു. ശിവഗിരിയില്‍ മാധ്യമങ്ങളുമായുണ്ടായ തര്‍ക്കം അടക്കം വിശദീകരിക്കാനാണ് വെള്ളാപ്പള്ളി നടേശന്‍ മാദ്ധ്യമങ്ങളെ കണ്ടത്.
മതവിദ്വേഷം പ്രചരിപ്പിക്കാനാണ് ലീഗിന്റെ ശ്രമം. അവരുടെ നേതാക്കള്‍ മുസ്ലീം സമുദായത്തെ ഈഴവർക്കെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. അടുത്ത ഭരണം കിട്ടിയാൽ വീണ്ടും ഒരു മാറാട് കലാപം നടത്താൻ ലീഗും നേതാക്കളും പരിശ്രമിക്കുകയാണ്.
മലപ്പുറത്ത് ഞങ്ങൾക്ക് ഒന്നും ഇല്ലെന്ന ദുഖമാണ് പറഞ്ഞത്. ലീഗ് ഭരണത്തില്‍ ഇരുന്നപ്പോള്‍ സാമൂഹ്യ നീതി നടപ്പാക്കിയില്ല. മലപ്പുറത്ത് മുസ്ലീം സമുദായത്തിന് മുട്ടിന് മുട്ടിന് കോളജുകള്‍ അനുവദിച്ചപ്പോൾ, ഈഴവ സമുദായത്തിന് ഒരു എയ്ഡഡ് കോളജ് മാത്രമാണ് ലഭിച്ചത്. ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയോ എന്ന് ആത്മ പരിശോധന നടത്തണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.















