ധാക്ക: ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഹിന്ദു യുവാവ് മരണത്തിന് കീഴടങ്ങി. ശരീത്പൂർ സ്വദേശിയായ മെഡിക്കൽ ഷോപ്പുടമ ഖോക്കോൺ ദാസ് (50) ആണ് മരിച്ചത്.
ഡിസംബർ 31 നാണ് ഇസ്ലാമിസ്റ്റുകൾ ഖോക്കോൺ ദാസിനെ ആക്രമിച്ചത്. ദാസിനെ കത്തികൊണ്ട് കുത്തുകയും മർദ്ദിക്കുകയും പെട്രോൾ ഒഴിച്ച് ശേഷം തീകൊളുത്തുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ് അദ്ദേഹം സമീപത്തെ കുളത്തിലേക്ക് ചാടിയിരുന്നു. 90 ശതമാനം പൊള്ളലേറ്റ ഖോക്കോൺ ദാസിനെ പിന്നീട് ധാക്ക മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ കൊല്ലപ്പെടുന്ന നാലാമത്തെ ഹിന്ദു യുവാവാണ് ഖോക്കോൺ ദാസ്. മെഡിക്കൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ദാസിന്റെ ഭാര്യ പറഞ്ഞിരുന്നു. എന്റെ ഭർത്താവ് ഒരു സാധാരണ മനുഷ്യനാണെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു.
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിദ്വേഷം ആശങ്കാജനകമായി വ്യാപിക്കുകയാണ്. അതിക്രൂരമായാണ് ഹിന്ദു സമൂഹം ആക്രമിക്കപ്പെടുന്നത്. ഇടക്കാല സർക്കാരിന്റെ ആശിർവാദത്തോടെയാണ് ഇസ്ലാമിസ്റ്റുകൾ രാജ്യത്ത് അഴിഞ്ഞാടുന്നത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരുന്ന പൊതു തെരഞ്ഞെടുപ്പ് നീട്ടിവെക്കാനാണ് ഇടക്കാല സർക്കാരിന്റെയും ജമാഅത്തെ ഇസ്ലാമി പോലുള്ള മതമൗലികവാദികളുടെയും ശ്രമം. ഇതിന് വേണ്ടിയുള്ള കരുനീക്കങ്ങളാണ് ന്യൂനപക്ഷ വേട്ടയിലൂടെയും ആൾക്കൂട്ട ആക്രമണങ്ങളിലൂടെ നടത്തുന്നത്.















