വാഷിംഗ്ടൺ: ഗ്രീൻലാൻഡ് പിടിച്ചടക്കാൻ സൈനിക നടപടി ഉൾപ്പെടെ ആലോചിക്കുന്നതായി അമേരിക്ക. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രഥമ പരിഗണന ഗ്രീൻലൻഡ് പിടിച്ചെടുക്കുന്നതിലാണെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീൻലാൻഡ് തങ്ങൾക്ക് വേണമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പലതവണ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റും അദ്ദേഹത്തിന്റെ ടീമും ഈ ലക്ഷ്യം നേടുന്നതിനായി വിവിധ സാധ്യതകൾ ചർച്ച ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രസ്താവനയിൽ പറഞ്ഞു. ട്രംപിന്റെ ഭീഷണികൾക്ക് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ ഡെന്മാർക്കിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയത്.
അതേസമയം, ധാതുക്കൾ കൊണ്ട് സമ്പന്നമായ ആർട്ടിക് ദ്വീപ് “അവിടുത്തെ ജനങ്ങൾയുടേതാണ്” എന്ന് യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്‌പെയിൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
നാറ്റോ സഖ്യരാജ്യമായ ഡെൻമാർക്കിന്റെ അധീനതയിലുള്ള സ്വയംഭരണപ്രദേശവും ലോകത്തെ ഏറ്റവുംവലിയ ദ്വീപുമാണ് ഗ്രീൻലാൻഡ്. യുഎസ് പ്രതിരോധ വകുപ്പ് വടക്കുപടിഞ്ഞാറൻ ഗ്രീൻലാൻഡിൽ വിദൂര ബഹിരാകാശ താവളം സ്ഥാപിച്ചിട്ടുണ്ട്. 1951 ൽ അമേരിക്കയും ഡെൻമാർക്കും ഒപ്പുവെച്ച ഡിഫൻസ് ഓഫ് ഗ്രീൻലാൻഡ് ഉടമ്പടി പ്രകാരമാണ് താവളം സ്ഥാപിതമായത്.
2024 ലെ തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ ഗ്രീൻലാൻഡ് വാങ്ങുന്ന കാര്യം ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ട്രംപ് കണ്ണുവെച്ചതിന് പിന്നാലെ ഗ്രീൻലാൻഡിലും വടക്കൻ അറ്റ്ലാന്റിക്കിലും സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാൻ ഡെൻമാർക്കും ശ്രമം തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം, ഡാനിഷ് സർക്കാർ ഗ്രീൻലാൻഡിന്റെയും മറ്റൊരു സ്വയംഭരണ പ്രദേശമായ ഫറോ ദ്വീപുകൾക്കുമായി ഏകദേശം 2.3 ബില്യൺ ഡോളർ മാറ്റിവെച്ചിരുന്നു. മേഖലയുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനും പരമാധികാരം ശക്തിപ്പെടുത്തുന്നതിനുമായാണ് ധനസഹായം നൽകിയത്.















