ന്യൂഡൽഹി: ഇറാനിലെ സ്ഥിതിഗതികൾ മോശമായതിനെത്തുടർന്ന് ഇന്ത്യക്കാർ അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ടെഹ്‌റാനിൽ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെഹ്‌റാനിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് ഭാരതപൗരന്മാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
‘ഇന്ത്യൻ പൗരന്മാർ ഇറാനിലെ നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലേക്കുള്ള യാത്ര കർശനമായി ഒഴിവാക്കാൻ വീണ്ടും നിർദ്ദേശിക്കുന്നു’ എന്നാണ് വിദേശകാര്യ മന്ത്രാലയം പങ്കുവച്ച പത്രകുറിപ്പിൽ പറയുന്നത്. മേഖലയിലെ സമീപകാല സംഭവങ്ങളിൽ വർധിച്ചുവരുന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ നിർദേശം.
പ്രതിഷേധങ്ങൾ അക്രമാസക്തമായ സാഹചര്യത്തിൽ നിലവിൽ ഇറാനിൽ താമസിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും അഭ്യർത്ഥിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ, തീർത്ഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവരോട് വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ മാർഗങ്ങൾ ഉപയോഗിച്ച് ഇറാൻ വിടാനാണ് എംബസി പ്രസ്‌താവനയിലൂടെ നിർദ്ദേശിച്ചത്. ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും അതീവ ജാഗ്രത പാലിക്കാനും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും നയതന്ത്ര ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധം പുലർത്താനും എംബസി ആവശ്യപ്പെട്ടു. ജനുവരി 5-ന് ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ മുൻ ജാഗ്രതാ നിർദ്ദേശത്തെ തുടർന്നാണ് ഈ മുന്നറിയിപ്പ് .
‘ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും തങ്ങളുടെ യാത്രാ, കുടിയേറ്റ രേഖകൾ, പാസ്‌പോർട്ടുകളും തിരിച്ചറിയൽ കാർഡുകളും ഉൾപ്പെടെ, എപ്പോഴും കൈവശം കരുതണം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു’ എന്നും നിർദ്ദേശത്തിൽ പറയുന്നു.
ഇറാനിൽ രജിസ്‌റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാനും എംബസി ആവശ്യപ്പെട്ടു. ഇന്റർനെറ്റ് തടസങ്ങൾ കാരണം രജിസ്‌റ്റർ ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽ, ഇന്ത്യയിലുള്ള കുടുംബാംഗങ്ങളെക്കൊണ്ട് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഇറാനിൽ സർക്കാർ വിരുദ്ധ അക്രമാസക്ത പ്രകടനങ്ങൾ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം ആരംഭിച്ചതിന് ശേഷം 2000-ത്തിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയോ അറസ്‌റ്റ് ചെയ്യപ്പെടുകയോ ചെയ്‌തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.















