കളമശ്ശേരി : ക്ഷീരകർഷകർ രണ്ടാം ധവളവിപ്ലവത്തിന് സജ്ജരാകണം എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ടാം ധവളവിപ്ലവത്തിന് സംസ്ഥാനത്തെ ക്ഷീരകർഷകരെ സജ്ജരാക്കാൻ മിൽമയടക്കമുള്ള സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് ജോർജ് കുര്യൻ പറഞ്ഞു. നാഷണൽ ഡെയറി ഡിവലപ്മെന്റ് ബോർഡ് (എൻഡിഡിബി), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ) എന്നിവയുടെ സംയുക്ത സംരംഭമായ എൻഡിഡിബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എട്ടുകോടി രൂപ ചെലവിൽ കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ലാബ് സ്ഥാപിച്ചത്.
മിൽമ എറണാകുളം മേഖലാ യൂണിയന്റെ ഇടപ്പള്ളി ഓഫീസിനോടുചേർന്നാണ് എൻഡിഡിബി കാഫ് (സെന്റർ ഫോർ അനാലിസിസ് ആൻഡ് ലേണിങ് ഇൻ-ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ്-സിഎഎൽഎഫ്) ലാബ് സ്ഥിതിചെയ്യുന്നത്. ലാബിൽ പാലിന്റെയും പാലുത്പന്നങ്ങളുടെയും മൈക്രോബയോളജി, വെറ്റ് കെമിസ്ട്രി, റെസിഡ്യൂസ് ആൻഡ് കണ്ടാമിനന്റ്സ് തുടങ്ങിയ സമഗ്രമായ പരിശോധനകൾ ലഭ്യമാണ്.
ഹൈബി ഈഡൻ എംപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻഡിഡിബി ചെയർമാൻ ഡോ. മീനേഷ് സി. ഷാ, മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണി, ഇആർസിഎംപിയു ചെയർമാൻ സി.എൻ. വത്സലൻപിള്ള, കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, മിൽമ എംഡി ആസിഫ് കെ. യൂസഫ്, എൻഡിഡിബി കാഫ് എംഡി ഡോ. രാജേഷ് നായർ, ടിആർസിഎംപിയു ചെയർപേഴ്സൺ മണി വിശ്വനാഥ്, ഇആർസിഎംപിയു എംഡി. വിൽസൺ ജെ. പുറവക്കാട്ട്, എംആർസിഎംപിയു എംഡി കെ.സി. ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.















