പാലക്കാട്: അനധികൃത ലോൺ ആപ്പ് കെണിയിൽപ്പെട്ട് അഞ്ച് വർഷത്തിനിടെ പാലക്കാട് മാത്രം ജീവനൊടുക്കിയത് ഒൻപത് പേർ. കോവിഡ് കാലത്ത് സജീവമായ അനധികൃത ലോൺ ആപ്പുകൾ പൊലീസ് ഇടപെട്ട് നീക്കിയിരുന്നു. എന്നാൽ കഴിഞ്ഞ നവംബറോടെ അനധികൃത ലോൺ ആപ്പുകൾ വീണ്ടും സജീവമാകാൻ തുടങ്ങിയെന്നും പാലക്കാട് സൈബർ പോലീസ് വ്യക്തമാക്കി.
ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെൻറർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ അനധികൃത ലോൺ ആപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മേനോൻമ്പാറ സ്വദേശി അജീഷിന് ഭീഷണി വന്നതെന്നാണ് സംശയം. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും, സംശയകരമായ ലിങ്കുകളിലേക്ക് പ്രവേശിക്കുമ്പോഴും ജാഗ്രത വേണം. സൈബർ തട്ടിപ്പുകാരുടെ ഭാഗത്തുനിന്ന് ഭീഷണി വന്നാൽ ഭയപ്പെടാതെ സമീപിക്കണമെന്നും പൊലീസ് അറിയിച്ചു.















