ആലപ്പുഴ: ഹിന്ദുക്കളുടെ ഐക്യം ചരിത്രത്തിന് അനിവാര്യമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇവിടെ സാമുദായിക നീതിയും ഐക്യവും വേണം എന്നാണ് തന്റെ നിലപാട്. നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യമാണ് മുന്നോട്ട് വെച്ചത്. അത് പുതിയ കാര്യമല്ല അതിൽ രാഷ്‌ട്രീയവുമില്ല. സമാനമനസ്ഥിതിയിലുള്ള എല്ലാവർക്കും ഒന്നിക്കാം.
ഹിന്ദുക്കളുടെ ഐക്യം വേണമെന്ന് താൻ പറഞ്ഞു. അപ്പോൾ തന്നെ സുകുമാരൻ നായരും അത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് പറഞ്ഞു. നായൻമാർ ഞങ്ങളുടെ സഹോദരങ്ങളാണ് ഞങ്ങളെല്ലാം ഹിന്ദുക്കളുമാണ്. ഐക്യ വിഷയത്തിൽ മനസിൽ തട്ടിയുള്ള അഭിപ്രായമാണ് സുകുമാരൻ നായർ ആദ്യം പറഞ്ഞത്. പിന്നീട് വന്നത് മറ്റു ചിലരുടെ ഇടപെടലിനെ തുടർന്നുള്ള അഭിപ്രായമാണ്.
താൻ ഫോണിൽ സുകുമാരൻ നായരുമായി സംസാരിച്ചിരുന്നു. ചില വ്യവസ്ഥകൾ ഞങ്ങൾക്കും ഉണ്ടായിരുന്നു. അവരുടെ കമ്മറ്റിയിലെ തീരുമാനം സെക്രട്ടറി എന്ന നിലയിൽ അറിയിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഇതിന്റെ പേരിൽ സുകുമാരൻ നായരെ ആരും തള്ളി പറയരുതെന്നും വെളളാപ്പള്ളF പറഞ്ഞു.
ഹീറോകളായ സമുദായത്തംഗങ്ങളുടെ പ്രവർത്തനമാണ് സീറോ ആയ വെള്ളാപ്പള്ളിയെ പത്മഭൂഷൺ പുരസ്ക്കാരത്തിന് അർഹനാക്കിയത്.ഈ പുരസ്ക്കാരം സമുദായത്തിന് ലഭിച്ച അംഗീകാരമായി കാണുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പെരും കള്ളൻമാരായ ചില ചാനലുകാർ കള്ളം പ്രചരിപ്പിച്ച് തന്റെ ചോര കുടിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.















