തിരുവനന്തപുരം: ഒൻപത് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും ഒമ്പത് ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി. വെള്ളായണി സ്വദേശി അനീഷ് (34) നെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടയ്‌ക്കാത്ത പക്ഷം ഒന്നര വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്.
2025 ജനുവരി 11-ന് പോത്തൻകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഏകദേശം രണ്ട് വർഷത്തോളം കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവിക മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂളിലെ അധ്യാപികയാണ് മാതാവിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി ദീർഘകാലമായി ലൈംഗികാതിക്രമത്തിന് ഇരയായിരുന്ന വിവരം പുറത്തുവന്നത്.
വിചാരണയ്‌ക്കിടെ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ യു. സലിംഷാ, അഡ്വ. നീലിമ ആർ. കൃഷ്ണൻ എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
അന്നത്തെ പോത്തൻകോട് ഇൻസ്പെക്ടർ അജീഷ്, എസ്.ഐ രാഹുൽ, എ.എസ്.ഐ ശീലേഖ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കോടതി തെളിവുകൾ വിലയിരുത്തിയ ശേഷമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.















