കോഴിക്കോട്: പാളയത്ത് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ബിജുവിന്റെ (42) കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയയെന്ന് ആരോപണവുമായി കുടുംബം. പ്രദേശത്തെ ലഹരി സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന്റെ പ്രതികാരമാണോ എന്നാണ് കുടുംബം സംശയിക്കുന്നത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ബിജുവിന്റെ അമ്മ മകനെ വിളിക്കാൻ ഒറ്റമുറി വീട്ടിലെത്തിയത്. പശുവിനെ കറക്കുന്നതിനായി വിളിക്കാനെത്തിയപ്പോൾ വീടിന്റെ വാതിൽ പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. സംശയം തോന്നി ലൈറ്റ് തെളിച്ച് നോക്കിയപ്പോഴാണ് കഴുത്തിലും വയറിലും ഗുരുതരമായ വെട്ടേറ്റ നിലയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന ബിജുവിനെ കണ്ടത്. സംഭവസമയത്ത് ബിജുവിന്റെ പിതാവ് പശുവിനെ വാങ്ങുന്നതിനായി കോയമ്പത്തൂരിലേക്ക് പോയിരുന്നു.
“പാളയത്ത് ബിജുവിനെ അറിയാത്തവരില്ല. രാത്രി വഴി തെറ്റി വരുന്നവരെ പോലും സുരക്ഷിതമായി വീട്ടിലെത്തിച്ചിരുന്ന ആളാണ്. ലഹരി സംഘങ്ങളെ ചോദ്യം ചെയ്തതിലുള്ള പ്രതികാരമാണ് ഈ കൊലപാതകം. ഇതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം,”- ബിജുവിന്റെ സഹോദരി പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. വീടിനും പരിസര പ്രദേശങ്ങൾക്കും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുകയാണ്.















