കാബൂൾ: അഫ്ഗാനിസ്ഥാനിൽ അടിമത്തം നിയമവിധേയമാക്കി താലിബാൻ ഭരണകൂടം. ശരിയത്ത് നിയമത്തിലെ പ്രാകൃത വ്യവസ്ഥകൾ ഉൾപ്പെടുന്ന പുതിയ ക്രിമിനൽ നിയമത്തിലൂടെയാണ് അടിമത്തം പ്രാബല്യത്തിൽ വരുത്തിയത്.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നതിന് പകരം കുറ്റവാളികളുടെ സാമൂഹിക പദവി അടിസ്ഥാനമാക്കിയാണ് ഇനി ശിക്ഷ വിധിക്കുക. മതപണ്ഡിതൻമാർക്കും മുല്ലമാർക്കും നടപടികളിൽ നിന്ന് സമ്പൂർണ്ണ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ നിയമം.
പുതിയ കാടൻ നിയമത്തിൽ സ്വതന്ത്രർ എന്നും അടിമകൾ എന്നും വേർതിരിക്കുന്നുണ്ട്. അടിമകൾക്കും സ്ത്രീകൾക്കും ശിക്ഷ കഠിനമായിരിക്കും. യജമാനന്മാർക്കും ഭർത്താക്കന്മാർക്കും തങ്ങളുടെ കീഴിലുള്ളവരെ ശിക്ഷിക്കാൻ അധികാരമുണ്ട്. സ്ത്രീകൾക്ക് അടിമകൾക്ക് തുല്യമായ പരിഗണനയാണ് ലഭിക്കുക.
സമൂഹത്തെ വിവിധ തട്ടുകളായി തിരിച്ചാണ് ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മുല്ലമാർ കുറ്റം ചെയ്താൽ അവർക്ക് ഉപദേശം മാത്രമാണ് ശിക്ഷയായി ലഭിക്കുക. മധ്യവർഗ്ഗം കുറ്റം ചെയ്താതാൻ തടവ് ശിക്ഷയും താഴ്ന്ന വിഭാഗം തടവിനൊപ്പം പൊതു മതത്തിൽ ചാട്ടവാറടി ഉൾപ്പെടെയുള്ള ക്രൂരമായ ശാരീരിക പീഡനങ്ങളും നേരിടേണ്ടി വരും.
പുതിയ ക്രിമിനൽ നിയമത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാൻ ജനതയുടെ മനുഷ്യാവകാശത്തെ സംബന്ധിച്ച ആഗോളതലത്തിൽ ആശങ്ക ഉയരുന്നുണ്ട്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന തത്വത്തെ തച്ചുടക്കുന്നതാണ് പുതിയ നിയമമെന്ന് അഫ്ഗാൻ മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു.
2021 അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം സ്ത്രീകളും കുട്ടികളും നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. ഇവർക്ക് സ്കൂളുകളിലും പാർക്കുകളിലും ജിമ്മുകളിലും പൊതുയിടങ്ങളിലും പ്രവേശനമില്ല. സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് പോലും വിലക്കുണ്ട്.















