ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് രാജ്യസഭയിൽ സി സദാനന്ദൻ മാസ്റ്റർ എംപി തുടക്കം കുറിച്ചു. സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, വികസനം, സാമൂഹിക നീതിയും ഉറപ്പാക്കി ഭാരതത്തിന്റെ യാത്രയുടെ ആത്മവിശ്വാസമായിരുന്നു രാഷ്‌ട്രപതിയുടെ പ്രസംഗമെന്ന് സദാനന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. 2047 ഓടെ വികസിത് ഭാരതം പടുത്തുയർത്താനുള്ള ശക്തമായ ചുവടുവെപ്പാണ് ഈ കാലഘട്ടത്തിൽ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പരമ പവിത്രമിതാമി മണ്ണിൽ ഗണഗീതം അദ്ദേഹം പ്രസംഗത്തിനിടെ രാജ്യസഭയിൽ പരാമർശിച്ചു. സിപിഎം അക്രമത്തിൽ നഷ്ടപ്പെട്ട കാലിന് പകരമുള്ള കൃത്രിമകാൽ മേശപ്പുറത്ത് വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
വെപ്പു കാലുകളെ ചൂണ്ടി ഇതാണ് തന്റെ ഇപ്പോഴത്തെ കാലുകളാണന്ന് അദ്ദേഹം പറഞ്ഞു. ‘തനിക്കും ഉറപ്പുള്ള രണ്ട് കാലുകൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഉപയോഗിക്കുന്നത് വെപ്പുകാലുകളാണ്. ഈ സഭയിൽ പലവട്ടം ജനാധിപത്യം കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടു. ഈ സഭയിൽ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നവർ 31 വർഷം മുമ്പ് എന്നെ ആക്രമിച്ചു. സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം പ്രവർത്തകർ തന്റെ ഇരുകാലുകളും വെട്ടിയെടുത്തു ദുരന്തദിനം ഓർമ്മിച്ചെടുത്ത്’, സദാനന്ദൻ മാസ്റ്റർ പറഞ്ഞു.
രാജ്യസഭ ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു വൈകാരികമായ അതേസമയം തന്നെ ശക്തവുമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. കാരണം തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച സിപിഎം രാജ്യസഭയിലേക്ക് അയച്ച പ്രതിനിധികളെ മുന്നിലിരുത്തി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളും. സിപിഎമ്മിന്റെ ക്രൂരമുഖം ഇതിലും വ്യക്തമായി ലോകത്തിന് അവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല. എന്നാൽ സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം ജോൺ ബ്രിട്ടാസ് അടക്കമുള്ളവക്ക് താങ്ങാവുന്നതിലേറെയായിരുന്നു. അതിനാൽ സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം തടസ്സപ്പെടുത്താൻ ജോൺ ബ്രിട്ടാസ് അടക്കമുള്ളവർ നിരവധി തവണ ശ്രമിച്ചു. എന്നാൽ രാജ്യസഭ അദ്ധ്യക്ഷൻ അത് തടഞ്ഞു.















