തിരുവനന്തപുരം: കേരളത്തിന് എയിംസ് ലഭിക്കാന്‍ വൈകുന്നത് സംസ്ഥാന സർക്കാരിന്ർറെ തലതിരിഞ്ഞ നിലപാട് കാരണം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് കുറഞ്ഞത് 200 ഏക്കര്‍ സ്ഥലമെങ്കിലും എയിംസിന് ആവശ്യമാണ്. സ്ഥലം കണ്ടെത്തി നല്‍കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകാത്തതാണ് പ്രധാനമായും തടസ്സമാകുന്നത്.
ഒരു സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെങ്കിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. തത്വത്തിൽ പ്രഖ്യാപനം കഴിഞ്ഞാൽ മൂന്നു മുതൽ നാല് സ്ഥലം വരെ സംസ്ഥാനം നിർദ്ദേശിക്കണം. നാലിടത്തും കുറഞ്ഞത് 200 ഏക്കർ ഭൂമിയുണ്ടായിരിക്കണം. നാലുവരി പാതയുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന റോഡ് കണക്ടിവിറ്റി, വൈദ്യുതി ശൃംഖല, ജലവിതരണ സംവിധാനങ്ങൾ എന്നിവ ഉണ്ടാകണം.
2017 ജനുവരിയിൽ കേരളം കേന്ദ്രത്തിന് നൽകിയ ശിപാർശയിൽ കോഴിക്കോട് കിനാലൂരിലെ സ്ഥലം മാത്രമാണ് ഉള്ളത്. 2022 ജൂൺ 27 ന് ഇറക്കിയ ഉത്തരവിലും കിനാലൂരിലെ ഭൂമി മാത്രമാണ് സംസ്ഥാന സർക്കാർ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. കിനാലൂരിൽ റോഡ് നിർമ്മാണത്തിന് അടക്കം പ്രാദേശിക എതിർപ്പും നിലനിൽക്കുന്നുണ്ട്. സാമൂഹിക ആഘാത പഠനം പോലും നടത്തിയിട്ടില്ല.
തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ 263 ഏക്കർ, കോട്ടയം മെഡിക്കൽ കോളേജിന്റെ കസ്റ്റഡിയിലുള്ള 248 ഏക്കർ, എറണാകുളം എച്ച്എംടിയുടെ 200 ഏക്കർ എന്നിങ്ങനെ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുന്ന ഭൂമികൾ അവഗണിച്ചാണ് കിനാലൂരിലെ സ്ഥലം മാത്രം മുന്നിൽവെച്ചുള്ള സർക്കാരിന്റെ കളി.
മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിൽ ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു. കൂടതെ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ എയിംസ് എങ്ങനെ അനുവദിക്കുമെന്നും കോടതി ചോദിച്ചിരുന്നു.
കേരളത്തിൽ സ്വന്തമായി എയിംസ് എന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൊച്ചിന്‍ റിഫൈനറിയുടെ വികസന ഉദ്ഘാടനത്തിന് 2021 ഫെബ്രുവരി 14 ന് അമ്പലമുകളിൽ എത്തിയ പ്രധാനമന്ത്രി കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തിരുന്നു . എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ തലതിരിഞ്ഞ നിലപാട് എയിംസ് എന്ന സ്വപ്നങ്ങൾക്ക് തിരിച്ചടിയായി.















