തിരുവനന്തപുരം: സംസ്ഥാനത്ത് എസ് ഐ ആർ വോട്ടർപ്പട്ടിക തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന ആദ്യ നിയമസഭാമണ്ഡലമായി കുട്ടനാട് മാറി. 14,233 പേർക്ക് നോട്ടീസ് നൽകി ഹിയറിംഗ് പ്രക്രിയ നടത്തിയാണ് മണ്ഡലം നൂറു ശതമാനമെന്ന നേട്ടത്തിലേക്കെത്തിയത്.
തുടർന്ന് നോട്ടീസ് നൽകിയ 23,427 പേരുടെയും ഹിയറിംഗ് പൂർത്തിയാക്കി അരുവിക്കരയും, വൈക്കം (19,518), കുന്നത്തുനാട് (20,688) നിയമസഭാമണ്ഡലങ്ങളും ആദ്യം ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന മണ്ഡലങ്ങളായി മാറി. വൈകുന്നേരം 3 മണിക്ക് നടന്ന വീഡിയോ കോൺഫറൻസ് വഴി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ.യു.കേൽക്കർ പ്രസ്തുത മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കുട്ടനാട് ഇ ആർ ഒ ജയശ്രീ, എ ഇ ആർ ഒ പ്രീത പ്രതാപൻ, കുന്നത്തുനാട് ഇ ആർ ഒ മനോജ്, അരുവിക്കര ഇ ആർ ഒ ജയകുമാർ, വൈക്കം ഇ ആർ ഒ ഷാഹിന രാമകൃഷ്ണൻ എന്നിവരെ അഭിനന്ദിച്ചു. അർഹരായ ഓരോ വോട്ടർമാരെയും വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് പിന്തുണയർപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു യോഗം.
ജില്ലാ കളക്ടർമാർ, വില്ലേജ് ഓഫീസർമാർ, ബിഎൽ ഒ മാർ , ഓഫീസിലെ മറ്റുദ്യോഗസ്ഥർ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, ബി എൽ എ മാർ , പൊതുജനങ്ങൾ തുടങ്ങി എല്ലാ വിഭാഗത്തിൽ നിന്നുമുള്ള പൂർണ്ണ സഹകരണം കൊണ്ടാണ് ഇത്ര വേഗത്തിൽ ലക്ഷ്യം കൈവരിക്കാനായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥരുടേയും രാഷ്‌ട്രീയ പാർട്ടികളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ, ഫെബ്രുവരി 12-നകം സംസ്ഥാനത്തുടനീളം ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രത്യാശയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പങ്കുവച്ചു















