പാറ്റ്ന: ബീഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവ് എന്ന രാജേഷ് രഞ്ജൻ അറസ്റ്റിൽ. 1995 ലെ വ്യാജരേഖാ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. പാറ്റ്ന മന്ദിരിയിലെ വസതിയിൽ എത്തിയാണ് ഗുണ്ടാനേതാവ് കൂടിയായ പപ്പുവിനെ പൊലീസ് പിടികൂടിയത്. യാദവിനെ വൈദ്യപരിശോധനയ്‌ക്കായി ഐജിഐഎംഎസ് ആശുപത്രിയിൽ എത്തിച്ചു. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൂർണിയ നിയോജകമണ്ഡലത്തിൽ നിന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പപ്പു യാദവ് വിജയിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോടതിയിൽ വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത് ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.















