ന്യൂഡൽഹി : ആവശ്യമായ സുരക്ഷ പരിശോധന നടത്താതെ സർവീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് (ARC) ഇല്ലാതെ എയർബസ് എ320 വിമാനം സർവീസ് നടത്തിയതിനാണ് പിഴ ചുമത്തിയത്.
ഈ പരിശോധന നടത്താതെ കഴിഞ്ഞ വർഷം നവംബറിൽ എട്ട് തവണയാണ് എയർബസ് എ320 നിയോ വിമാനം സർവീസ് നടത്തിയത്. ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസുകളാണ് നടത്തിയത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് നടന്നതെന്ന് ഡിജിസിഎ വ്യക്തമാക്കി. ഏറെക്കാലമായി സർവീസ് നിർത്തിവച്ചിരുന്ന വിമാനമാണ് നവംബർ 24നും 25നുമായി സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ടും പറത്തിയത്. വിമാനത്തിന് നിശ്ചിത സുരക്ഷാ, പരിശോധനകൾ പൂർത്തിയാക്കിയതിന് ശേഷം റെഗുലേറ്റർ നൽകുന്ന വാർഷിക സർട്ടിഫിക്കേഷനാണ് ഏആർസി.
നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എയർലൈനിന്റെ ഭാഗത്തുനിന്ന് നിസ്സാര സമീപനം ഉണ്ടായതിനാലാണ് ഉയർന്ന പിഴ ചുമത്തിയതെന്നും ഡിജിസിഎ പറയുന്നു. എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണാണ് വീഴ്ചയ്‌ക്ക് ഉത്തരവാദിയെന്നും ഇദ്ദേഹം മറുപടി നൽകണമെന്നും ഡിജിസിഎ ആവശ്യമുന്നയിച്ചു.















