ബെംഗളൂരു: മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസുകാരനായ മകൻ മരിച്ചു. ബെംഗളൂരുവിലാണ് ദാരുണ സംഭവം നടന്നത്. ചരൺ- സ്വാതി ദമ്പതികളുടെ മൂത്ത കുഞ്ഞ് ലക്ഷ്മീർ ആണ് മരിച്ചത്.
മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഗിദ്ദനഹള്ളിയിലെ ഒരു ഫോട്ടോ സ്റ്റുഡിയോയിൽ ശനിയാഴ്ചയായിരുന്നു അപകടം. എട്ട് മാസം ഗർഭിണിയായിരുന്നു സ്വാതി. ഭർത്താവ് ചരൺ വിദേശത്താണ് ജോലി ചെയ്യുന്നത്. മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെ തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തിൽ ക്രിത്രിമ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഫോട്ടോഷൂട്ടിനിടെ കുഞ്ഞ് വെള്ളത്തിൽ വീണത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു ഫോട്ടോഷൂട്ടിൽ എന്തെങ്കിലും അശ്രദ്ധയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. ആരൊക്കെ ഇവിടെ ഉണ്ടായിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.















