തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് അധിക ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ. തീർത്ഥാടകരുടെ സൗകര്യാർഥം എക്സ്പ്രസ് ട്രയിനുകൾക്ക് ഉൾപ്പെടെ കൂടുതൽ സ്‌റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. സ്‌പെഷ്യൽ ട്രയിനുകൾ റിസർവേഷനില്ലാതെയായിരിക്കും സർവീസ് നടത്തുക.
മാർച്ച് രണ്ട്, മൂന്ന് തീയതികളിലാണ് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. പൊങ്കാലയ്‌ക്ക് മുൻപ് എറണാകുളത്ത് നിന്നും നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക പാസഞ്ചർ ട്രെയിനുകൾ ഉണ്ടാകും. അതുപോലെ പൊങ്കാല കഴിഞ്ഞും എറണാകുളത്തേക്ക് ആലപ്പുഴ വഴിയും നാഗർകോവിലിലേക്കും പാസഞ്ചർ സ്പെഷ്യൽ ട്രെയിൻ സർവീസുകളുമുണ്ടാകും.
അതേസമയം, ആറ്റുകാൽ പൊങ്കാലക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഈ മാസം 23 നാണ് പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിനാണ്. രാവിലെ 9.45 പണ്ടാര അടുപ്പിലേക്ക് തീ പകരും. ഉച്ചക്ക് ശേഷം 2.15നാണ് പൊങ്കാല നിവേദ്യം ആറ്റുകാൽ അമ്മയ്‌ക്ക് സമർപ്പിക്കുന്ന ചടങ്ങ്. മാർച്ച് നാലിന് കുരുതിതർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും. മുൻവർഷങ്ങളെപ്പോലെത്തനെ ഭക്തർക്ക് പൊങ്കാലയിടാനുള്ള സൗകര്യങ്ങളൊരുക്കിയതായി പൊങ്കാല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.















