കാസർഗോഡ്: പ്രായപൂർത്തിയാകാത്ത 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വയക്കര പോത്താംകണ്ടത്ത് നൗഷാദ്, തൃക്കരിപ്പൂർ സ്വദേശികളായ ഫയാസ്, റാഷിദ്, ഉദിനൂർ സ്വദേശിയായ 15 കാരൻ, പെൺകുട്ടിയുടെ സഹോദരി ഭർത്താവ് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ നൗഷാദിനേയും ഫയാസിനേയും പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ഒരു വർഷമായി പ്രതികൾ കുട്ടിയെ വിവിധയിടങ്ങളിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പരാതിയിലുണ്ട്. പെൺകുട്ടിയുടെ വീട്ടിൽ കോഴിയിറച്ചി എത്തിച്ച് നൽകുന്ന വ്യക്തിയാണ് നൗഷാദ്. ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നത് വീട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിങ് നൽകിയതോടെ ഒന്നിലധികം പേർ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി അറിഞ്ഞു.
പ്രതിപട്ടികയിലുൾപ്പെട്ട പെൺകുട്ടിയുടെ സഹോദരി ഭർത്താവ് അസുഖ ബാധിതനായി 2 മാസം മുൻപ് മരണപ്പെട്ടു. പ്രതികളിലൊരാളായ റഷീദ് രണ്ടാഴ്ച മുൻപ് ഗൾഫിലേക്ക് കടന്നതായാണ് വിവരം.15 കാരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.















