ലക്നൗ: പ്രശസ്ത എക്‌സ് മുസ്ലീം യൂട്യൂബര്‍ സലീം വസ്തിക്കിന് നേരെ വധശ്രമം. വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം വസ്തിക്കിന്റെ കഴുത്തിലും വയറിലും മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗാസിയാബാദിലെ ലോണാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നിലവില്‍ ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെ അജ്ഞാതരായ അക്രമികൾ ബൈക്കിൽ സലിം വാസ്തിക്കിന്റെ വീട്ടിലെത്തിയതായി പോലീസ് പറഞ്ഞു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. സലീമിനെ ആക്രമിച്ച ശേഷം ഇരുവരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സലിം വാസ്തിക്കിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇസ്ലാ മതത്തിലെ തെറ്റായ പ്രവണതകൾ യൂട്യൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും സലീം വസ്തിക്ക് തുറന്നു കാട്ടിയിരുന്നു. പലപ്പോഴും ഇദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ വിവാദമാകാറുണ്ട്. നിരവധി ടിവി ചാനലുകളിൽ പാനലിസ്റ്റായി പങ്കെടുക്കാറുണ്ട്. ആക്രണത്തിന് ഇവയുമായി ബന്ധമുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ലോണാ പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിക്കുകയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി പ്രദേശത്ത് സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ സോഷ്യൽ മീഡിയയും നിരീക്ഷിക്കുന്നുണ്ട്.















