വാഷിംഗ്ടൺ: ഇറാനിൽ ശക്തമായ യുദ്ധനടപടികൾ ആരംഭിച്ചതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും, ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു.
” ഇറാനിലെ മഹത്തരവും അഭിമാനികളുമായ ജനങ്ങളോട്, നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സമയം അടുത്തിരിക്കുന്നു… ഞങ്ങൾ പൂർത്തിയാകുമ്പോൾ, നിങ്ങളുടെ സർക്കാർ ഏറ്റെടുക്കുക. അത് നിങ്ങളുടേതായിരിക്കും. ഒരുപക്ഷേ, നിങ്ങളുടെ ഒരേയൊരു അവസരമായിരിക്കും ഇത്.” ട്രംപ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഇറാനിയൻ സായുധ സേനയെയും പോലീസിനെയും അഭിസംബോധന ചെയ്ത ട്രംപ് പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. “നിങ്ങൾ ആയുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാണെങ്കിൽ പൂർണ്ണ പ്രതിരോധം ഞാൻ വാഗ്ദാനം ചെയ്യുന്നു. അതേസമയം എതിർക്കുന്നവരെ കാത്തിരിക്കുന്നത് മരണമായിരിക്കും”- ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഈ ചരിത്ര നിമിഷത്തിൽ ഇറാനിയൻ ജനതയ്‌ക്ക് അമേരിക്ക വലിയ പിന്തുണയാണ് നൽകുന്നത്, മുൻ അമേരിക്കൻ പ്രസിഡന്റും ഇത്തരത്തിൽ പ്രവർത്തിക്കാൻ തയ്യാറായിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
മിന്നാലാക്രമണത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആദ്യ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ഇറാനിലെ ജനങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി തങ്ങളുടെ ഭാവി സ്വന്തം കൈകളിലെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഖമേനി ഭരണകൂടത്തിന്റെ അന്ത്യം കുറിച്ചതിന് ശേഷമേ പിൻമാറ്റമുണ്ടാകൂ എന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.














